ന്യുമോണിയക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കുന്നതിനാണ് എല്ലാ വര്‍ഷവും നവംബര്‍ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്. ലോകത്തിലെ ആദ്യ ന്യുമോണിയ ദിനം ആചരിച്ചത് 2009 നവംബര്‍ 12-നാണ്. ന്യുമോണിയക്കെതിരായ ആഗോള പ്രവര്‍ത്തനങ്ങളെ പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ന്യുമോണിയ എല്ലാ പ്രായത്തിലുള്ള ആളുകളെയും ബാധിക്കുന്നു, എന്നാല്‍ കുട്ടികളെയും പ്രായമായവരെയും സാമൂഹിക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ബാധിക്കുമ്പോള്‍ മരണനിരക്കും രോഗാവസ്ഥയും വര്‍ദ്ധിക്കുന്നതായി കാണുന്നു. അതുകൊണ്ട് സബ് സഹാറ, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ ന്യുമോണിയ മൂലമുള്ള മരണം കൂടുതലാണ്.
എന്താണ് ന്യുമോണിയ?
ശ്വാസകോശ സംബന്ധമായ ഒരു അണുബാധയാണ് ന്യുമോണിയ. ശ്വാസകോശത്തില്‍ പഴുപ്പും ദ്രാവകവും നിറയുകയും ശ്വസനത്തില്‍ ബുദ്ധിമുട്ട് നേരിടുകയും ഇതുമൂലം ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള കുട്ടികളില്‍ മരണത്തിന് കാരണമാകുന്ന പ്രധാന പകര്‍ച്ചവ്യാധിയാണ് ന്യുമോണിയ. കോവിഡ് ന്യുമോണിയയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം, ഡെല്‍റ്റ വേരിയന്റ് കോവിഡ് സമയത്ത് ഇത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിരുന്നു.
ന്യുമോണിയയുടെ കാരണങ്ങള്‍
വൈറസുകള്‍, ബാക്ടീരിയകള്‍ അല്ലെങ്കില്‍ ഫംഗസുകള്‍ പോലുള്ള സൂക്ഷ്മാണുക്കള്‍ ന്യുമോണിയക്ക് കാരണമാകാം. ബാക്ടീരിയല്‍ ന്യുമോണിയയാണ് സാധാരണയായി കാണുന്നത്. ബാക്ടീരിയല്‍ ന്യുമോണിയക്ക് കാരണമാകുന്നത് സ്‌ട്രെപ്‌റ്റോകോക്കൈ / ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സയും (Streptococci / Haemophilus) വൈറല്‍ ന്യുമോണിയ ഉണ്ടാക്കുന്നത് ഇന്‍ഫ്‌ളുവന്‍സയും റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസുമാണ് (Influenza and Respiratory syncytial virus).
ന്യുമോണിയ പടരുന്നതെങ്ങനെ?
ഏറ്റവും സാധാരണയായി കാണപ്പെടുന്നത് സൂക്ഷ്മാണുക്കള്‍ അടങ്ങിയ വായുവിലൂടെയോ തുള്ളികളിലൂടെയോ ഉള്ള വ്യാപനമാണ്. രോഗം ബാധിച്ച വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഇത് പടരുന്നു. രക്തത്തിലൂടെയും ഇത് പടരാം, പ്രത്യേകിച്ച് ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്.
ന്യുമോണിയയുടെ ലക്ഷണങ്ങള്‍
എല്ലാ ന്യുമോണിയയുടെയും ലക്ഷണങ്ങള്‍ സമാനമാണ്; ഇത് സാധാരണയായി പനി, ചുമ, ശ്വാസതടസ്സം, വേഗത്തിലുള്ള ശ്വസനം എന്നിവയാണ്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍, പ്രത്യേകിച്ച് കുഞ്ഞുങ്ങളിലും പ്രായമായവരിലും, ഇത് സ്വഭാവ മാറ്റമായോ അപസ്മാരമായോ പ്രത്യക്ഷപ്പെടാം.
ന്യുമോണിയയുടെ അപകട ഘടകങ്ങള്‍
കുട്ടികളിലും പ്രായമായവരിലും, പോഷകാഹാരക്കുറവുള്ള വ്യക്തികളിലും, അനിയന്ത്രിതമായ പ്രമേഹം, എച്ച്‌ഐവി, വൃക്കസംബന്ധമായ അസുഖങ്ങള്‍, ഹെപ്പാറ്റിക് രോഗങ്ങള്‍ പോലെയുള്ള മുന്‍കാല രോഗങ്ങളുള്ളവര്‍, കീമോതെറാപ്പി എടുക്കുന്ന രോഗികള്‍ അല്ലെങ്കില്‍ പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് രോഗികള്‍ എന്നിവര്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. മലിനീകരണം പോലെയുള്ള പാരിസ്ഥിതിക ഘടകങ്ങള്‍, ചേരികള്‍ പോലെയുള്ള തിരക്കേറിയ പ്രദേശങ്ങളില്‍ താമസിക്കുന്നത്, പുകവലി, മയക്കുമരുന്ന് ഉയോഗം തുടങ്ങിയവയാണ് സാമൂഹിക ഘടകങ്ങള്‍.
ചികിത്സ
രോഗ കാരണത്തെ ആശ്രയിച്ച് ആന്റിബയോട്ടിക്കുകള്‍, അന്റാസിഡുകള്‍, ആന്റിഫംഗല്‍ എന്നിവയും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടുന്ന ഉചിതമായ മരുന്നുകള്‍, രോഗ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ രോഗിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെന്റിലേറ്റര്‍ സഹായം തുടങ്ങിയവയാണ് ചികിത്സാ മാര്‍ഗ്ഗങ്ങള്‍.
രോഗ പ്രതിരോധം
കുഞ്ഞുങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ്, കുഞ്ഞുങ്ങള്‍ ജനിച്ച്് ആദ്യ 6 മാസങ്ങളില്‍ മുലപ്പാല്‍ മാത്രം നല്‍കുന്നത് ന്യുമോണിയ തടയാന്‍ സഹായിക്കുന്നു. മലിനീകരണം തടയുന്നതും നല്ല ശുചിത്വ ശീലങ്ങള്‍ പാലിക്കുകയും പുകവലിയും മയക്കുമരുന്ന് ഉപയോഗവും ഉപേക്ഷിക്കുകയും ഇന്‍ഫ്‌ളുവന്‍സ, ന്യൂമോകോക്കല്‍ വാക്‌സിനുകള്‍ എന്നിവയുള്ള വാക്‌സിനേഷന്‍ ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതും ന്യുമോണിയ തടയാന്‍ സഹായിക്കുന്നു. ഉചിതമായ മരുന്നുകള്‍ ഉപയോഗിച്ച് മതിയായ ചികിത്സ നല്‍കിയാല്‍ ന്യുമോണിയ ഭേദമാകുമെന്നതിനാല്‍ രോഗബാധിതരായ വ്യക്തികളുടെ പ്രതിരോധത്തിലും നേരത്തെയുള്ള ചികിത്സയിലും ഈ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നത് വലിയ തോതില്‍ സഹായകമാണ്.
ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ ന്യുമോണിയയെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതില്‍ എല്ലാവര്‍ക്കും കൈകോര്‍ക്കാം. ഈ ന്യുമോണിയ ദിനത്തിന്റെ പ്രമേയത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രതികൂല സാഹചര്യത്തെ (‘കോവിഡ് -19 മഹാമാരി, കാലാവസ്ഥാ വ്യതിയാനവും സംഘര്‍ഷവും എന്നിവയുടെ സംയോജിത ഫലങ്ങള്‍ ജീവിതത്തിലുടനീളം ന്യുമോണിയ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകളെ അണുബാധയുടെ അപകടസാദ്ധ്യതയിലേക്ക് നയിക്കുന്നു’) മറികടക്കാന്‍ ഇത് സഹായിക്കുന്നു.
Dr. Sofia Salim Malik
Senior Consultant Pulmonologist,
Allergy, Immunology &Sleep Consultant
SUT Hospital, Pattom
കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…
തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ”…
തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്. ഗംഭീര…
കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ്…
തിരുവനന്തപുരം: വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൾഹാദ്…