നൂതനാശയങ്ങളിലൂടെ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്ന പരിപാടികളാണ് കലാലയങ്ങളിൽ വിഭാവനം ചെയ്യുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ ബി എ അക്രെഡിറ്റേഷൻ ലഭിച്ചതിനെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രികേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേട്ടങ്ങളുടെ പട്ടികയിൽ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റേടത്തോടും ആത്മവിശ്വാസത്തോടുംകൂടി സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ കടന്നുവരുന്ന കാലമാണിത്. അതിന്റെ അഭിമാനകരമായ തെളിവാണ് പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജ് കൈവരിച്ചിരിക്കുന്ന മികവ്.സിവിൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് എന്നീ പ്രോഗ്രാമുകൾക്കാണ് പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജ് എൻ ബി എ അക്രെഡിറ്റേഷൻ നേടിയത്. എല്ലാ പ്രോഗ്രാമുകൾക്കും അക്രെഡിറ്റേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ എഞ്ചിനീയറിംഗ് കോളേജാണ് ഇത്.ചടങ്ങിൽ വിവിധ വിഷയങ്ങളിൽ അഞ്ചു പേറ്റന്‍റെുകള്‍ കരസ്ഥമാക്കിയവരെയും ബി.ടെക് പരീക്ഷയില്‍ റാങ്കുകള്‍ കരസ്ഥമാക്കിയവരെയും മന്ത്രി അനുമോദിച്ചു. എ.പി.ജെ അബ്ദുൾകലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല 2018-23 ബി.ടെക് പരീക്ഷാ ഫലത്തിലെ ആദ്യ പത്തു കോളേജുകളിൽ ഇടംപിടിച്ചു മികച്ച വിജയമാണ് എൽ.ബി.എസ് വനിത എഞ്ചിനീയറിംഗ് കോളേജ് നേടിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിമാനമാണ് തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജെന്നും മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.