ജൽജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കുടിവെള്ളമെത്തിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന വിഹിതം നൽകാത്തതിനാൽ കരാറുകാർ കേരളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി നിർത്തിയിരിക്കുകയാണ്. സൗജന്യ പൈപ്പ് ലൈൻ പദ്ധതിയിലൂടെ 12 ലക്ഷം കുടുംബങ്ങൾക്കാണ് സംസ്ഥാനത്ത് ഇതുവരെ കുടിവെള്ളം ലഭിച്ചത്. ബാക്കിയുള്ളവർക്ക് കൂടി വെള്ളമെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിനാണ് സംസ്ഥാനം ഇപ്പോൾ തുരങ്കം വെച്ചിരിക്കുന്നത്. കോടികൾ ചിലവഴിച്ച് കേരളീയം പോലെയുള്ള ആഘോഷങ്ങൾ കൊണ്ടാടുന്ന പിണറായി സർക്കാർ പാവങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് തുച്ഛമായ തുക അനുവദിക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രിയുടെ പേരിൽ തലസ്ഥാനത്ത് രാജ്യാന്തര ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ലക്ഷങ്ങളാണ് സംസ്ഥാന സർക്കാർ പൊടിക്കുന്നത്. സംസ്ഥാന സർക്കാർ കേരളത്തിൽ എല്ലാ കേന്ദ്രപദ്ധതിളും അട്ടിമറിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനം വിഹിതം നൽകാത്തത് കൊണ്ട് തൊഴിലുറപ്പ് പദ്ധതി കേരളത്തിൽ നിലച്ചിരിക്കുകയാണ്. എന്നാൽ സിപിഎം പ്രചരിപ്പിക്കുന്നതാവട്ടെ കേന്ദ്രം ഫണ്ട് വെട്ടികുറച്ചെന്നാണ്. കേന്ദ്രം ഫണ്ട് വർദ്ധിപ്പിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ സംസ്ഥാനം പാവങ്ങളുടെ കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ആധുനിക സൗകര്യമുള്ള ബോട്ടുകൾ മത്സ്യതൊഴിലാളികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ചിട്ടും സംസ്ഥാനവിഹിതം നൽകാത്തതിന്റെ പേരിൽ കേരളത്തിലെ കടലിൽ അതൊന്നും ഇറക്കാൻ സാധിക്കുന്നില്ല. ഈ-ബസുകൾ മറ്റ് സംസ്ഥാനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വിഹിതം കൊടുക്കാനില്ലാത്തതിനാൽ കേരളം വാങ്ങുന്നില്ല. നഗരപ്രദേശങ്ങളിൽ ഗതാഗതകുരിക്കിൽ നിന്നും മോചനം കിട്ടാൻ വേണ്ടിയാണ് കേന്ദ്രം മികച്ച സൗകര്യങ്ങളുള്ള ഇ-ബസ് അനുവദിച്ചത്. എന്നാൽ വിഹിതം നൽകാൻ ഖജനാവിൽ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. പൊതുതിരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്താതിരിക്കാനുള്ള ആസൂത്രിതമായ നീക്കമാണോ ഈ അട്ടിമറി എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

error: Content is protected !!