
തിരുവനന്തപുരം: വിശ്വാസം, മൈത്രി, മാനവികത എന്നീ മൂല്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ‘മാനവമൈത്രി സംഗമം’ നിശാഗന്ധിയിലെ നിറഞ്ഞ വേദിയിൽ അരങ്ങേറി സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും ആദ്ധ്യാത്മിക മതപണ്ഡിതരുടെയും സാന്നിധ്യത്തിലാണ് മാനവ മൈത്രീ സംഗമത്തിന് വേദിയൊരുങ്ങിയത്. ഉദ്‌ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ഐ.എ.എസ് സ്വാഗതവും സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷഭാഷണവും നടത്തി . ബ്രഹ്മശ്രീ. സ്വാമി ശുഭാംഗാനന്ദ, ഡോ. തോമസ് മാർ അത്തനേഷ്യസ്, ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി സംഗമം ഉദ്‌ഘാടനം നിർവ്വഹിച്ചു തുടർന്ന് ആദ്ധ്യാത്മിക പണ്ഡിതരുടെ ഹ്രസ്വപ്രഭാഷ ണങ്ങൾക്കിടയിൽ സൂഫി സംഗീതം, രബീന്ദ്ര സംഗീതം, മതമൈത്രീ ഗാനങ്ങൾ, നവോത്ഥാന ഗീതങ്ങൾ, തോറ്റം പാട്ട് എന്നീ അവതരണങ്ങളും ഇതിനോടൊപ്പം അരങ്ങേറി . ശേഷം മാനവ മൈത്രി സന്ദേശ പ്രതിജ്ഞ പത്മശ്രീ. ഡോ. കെ. ഓമനക്കുട്ടി ടീച്ചർ സദസ്സിന് ചൊല്ലിക്കൊടുത്തു .തുടർന്ന് കേരളം ‘ഇന്നലെ, ഇന്ന്, നാളെ ‘ എന്ന പ്രമേയത്തെ മുൻനിർത്തി നമ്മളൊന്ന് എന്ന മൾട്ടി മീഡിയ ദൃശ്യാവതരണം അരങ്ങേറി . ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മാനവമൈത്രി സംഗമം ജനറൽ കൺവീനറുമായ ഡോ. പ്രമോദ് പയ്യന്നൂർ രൂപകൽപന നിർവ്വഹിച്ച കേരളീയ കലകളും ഡിജിറ്റൽ ദൃശ്യ സാധ്യതകളും സമന്വയിപ്പിച്ച ഈ ദൃശ്യാവതരണത്തിൽ നൂറോളം കലാപ്രതിഭകൾ പങ്കെടുത്തു . ഡോ. എം.എ.സിദ്ധീഖും ഡോ. പ്രമോദ് പയ്യന്നൂരും ചേർന്ന് തയ്യാറാക്കിയ വിവരണപാഠത്തിന് പ്രൊഫ. അലിയാർ ശബ്ദം നൽകി . കൂടാതെ നിശാഗന്ധിയിൽ പ്രത്യേകം ക്രമീകരിച്ച ഗ്രാഫിറ്റിവാളിൽ നവോത്ഥാന നായികാനായകന്മാരുടെ സ്കെച്ചുകൾക്കിടയിൽ സംഗീത പശ്ചാത്തലത്തോടൊപ്പം, സാംസ്‌കാരിക പ്രതിഭകളുടെ മതനിരപേക്ഷ വാക്കുകളും കൈയ്യൊപ്പുകളും അടയാളപ്പെടുത്തിയ ദൃശ്യസാക്ഷ്യവും അരങ്ങേറി. ഒക്ടോബർ 31 ന് ആലുവയിലും, നവംബർ 4 ന് കോഴിക്കോടും മാനവമൈത്രി സംഗമം സംഘടിപ്പിക്കപ്പെടും.



