തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടർ ഉപയോഗിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫിസിയോതെറാപ്പിസ്റ്റുകൾ സ്വതന്ത്രമായി ചികിത്സിക്കുന്നതും പേരിനൊപ്പം ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കുന്നതും വിലക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. ജി. അരുൺ ഇതു വ്യക്തമാക്കിയത്.
NCAHP ആക്ട് നിർവചന പ്രകാരം, “ഹെൽത്ത് കെയർ പ്രൊഫഷണൽ” വിഭാഗത്തിൽ വരുന്ന ഫിസിയോതെറാപ്പിസ്റ്റുകൾക്ക് രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളിൽ സ്വതന്ത്രമായി സേവനം നൽകാൻ അർഹതയുള്ളതിനാൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ തൊഴിൽപരിധി “മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായക വിഭാഗം” എന്ന നിലയിലേക്ക് മാത്രം ചുരുക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു.
മെഡിക്കൽ പ്രൊഫഷണലുകൾക്ക് ‘ഡോക്ടർ’ എന്ന പ്രിഫിക്സ് ഉപയോഗിക്കുന്നതിന് NMC നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ യാതൊരു വ്യവസ്ഥയും ഇല്ലാത്തതിനാൽ, NCAHP വ്യവസ്ഥകൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന പ്രിഫിക്സ് ഉപയോഗിക്കുന്നത് തടയാൻ ഹർജിക്കാർക്ക് നിയമപരമായി കഴിയില്ലെന്നും അദ്ദേഹം വിധിന്യായത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സിനെ പ്രതിനിധീകരിച്ച് അഡ്വ. എസ്. ശ്രീകുമാർ, അഡ്വ. ശ്രീജിത്ത് വിജയൻ പിള്ള എന്നിവരും NCAHP-ക്കു വേണ്ടി അഡ്വ. മഹാദേവ് എം. ജെ. യും കോടതിയിൽ ഹാജരായി.
ഫിസിയോതെറാപ്പി തൊഴിൽരംഗത്തിന് സ്വതന്ത്രതയും നിയമപരമായ അംഗീകാരവും ഉറപ്പിക്കുന്ന ഈ വിധിയെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് സംഘടന ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

