ബമ്പര്‍ ഹിറ്റായി ഓണം വാരാഘോഷം; ഇനി ഒരുവര്‍ഷത്തെ കാത്തിരിപ്പ്

ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ലേസര്‍ ഷോയും പുതുമകള്‍ നിറഞ്ഞ വൈദ്യുത ദീപാലങ്കാരവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഒത്തുചേര്‍ന്നപ്പോള്‍ ബമ്പര്‍ ഹിറ്റായി സംസ്ഥാനസര്‍ക്കാരിന്റെ ഓണം വാരാഘോഷം. ഓണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ നഗരത്തിലെത്തിയെങ്കിലും പരാതികള്‍ക്കിടനല്‍കാതെയുള്ള ക്രമീകരണങ്ങള്‍ നടത്തി എണ്ണയിട്ട യന്ത്രം പോലെ സര്‍ക്കാര്‍ സംവിധാനങ്ങളും സജീവമായി.അടുത്ത ഓണക്കാലം വരെ മനസില്‍ സൂക്ഷിക്കാനുള്ള ഓര്‍മകള്‍ നല്‍കിയ ആഘോഷങ്ങളുടെ ചുക്കാന്‍ പിടിച്ച വിനോദസഞ്ചാര വകുപ്പിന് ഫുള്‍ മാര്‍ക്ക് നല്‍കിയാണ് ഓരോ മലയാളിയും വീടുകളിലേക്ക് മടങ്ങിയത്.ക്യാമറക്കണ്ണുകളിലൂടെയും മഫ്തിയിലും യൂണിഫോമിലുമായി ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും കേരള പോലീസ് സുരക്ഷിതമായ ഓണക്കാലമൊരുക്കി.ഫയര്‍ ഫോഴ്സ്, എക്സൈസ്,തിരുവനന്തപുരം കോര്‍പറേഷന്‍,ശുചിത്വ മിഷന്‍,വാട്ടര്‍ അതോറിറ്റി,കെ.എസ്.ഇ.ബി,ആരോഗ്യ വകുപ്പ്,കെ.എസ്.ആര്‍.ടി.സി,കുടുംബശ്രീ,ടൂറിസം ക്ലബ്ബ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അനന്തപുരിയെ ഉത്സവത്തിലാറാടിക്കാന്‍ ഓണാവധിയുടെ ആലസ്യമില്ലാതെ രാപ്പകല്‍ പണിയെടുത്തു.വാരാഘോഷത്തിന്റെ തുടിപ്പുകള്‍ ചൂടാറാതെ ജനങ്ങളിലേക്കെത്തിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കനകക്കുന്നില്‍ മീഡിയാ സെന്ററും സജീവമായിരുന്നു.ഓണക്കാഴ്ചകള്‍ നിറ ഭംഗികളോടെ പകര്‍ന്നു നല്‍കിയ മാധ്യമ കൂട്ടായ്മകളും കയ്യടി നേടി.

ഓണം വാരാഘോഷത്തിന് തിരികൊളുത്തിയ ആഗസ്റ്റ് 27 മുതല്‍ തന്നെ നിശാഗന്ധിയിലെ പ്രധാന വേദിയുള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 31ലധികം വേദികളിലും ഓണാവേശത്തിന് തുടക്കമായിരുന്നു. ഉദ്ഘാടന വേദിയെ കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി,പി.എ മുഹമ്മദ് റിയാസ്, ആന്റണി രാജു,ജി.ആര്‍ അനില്‍,കെ.എന്‍ ബാലഗോപാല്‍,എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം എന്നിവരും എം.എല്‍.എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും മുഖ്യാതിഥിയായി ചലച്ചത്ര താരം ഫഹദ് ഫാസിലും എത്തിയിരുന്നു.കേരള കലാമണ്ഡലത്തിലെ കലാകാരന്മാരും പിന്നണി ഗായകരായ ബിജു നാരായണന്‍,റിമി ടോമി,അപര്‍ണ രാജീവ്,ഷഹബാസ് അമന്‍,ഹരിശങ്കര്‍,ഗൗരി ലക്ഷ്മി ചലച്ചിത്ര താരങ്ങളായ ടിനി ടോം,കലാഭവന്‍ പ്രജോദ് എന്നിവരും പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ്,വാദ്യകലയുടെ കുലപതി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ തുടങ്ങിയവരും ഏഴ് ദിവസങ്ങളിലായി നിശാഗന്ധിയിലെ കാണികളെ ആടിത്തിമിര്‍പ്പിക്കാനെത്തി.ജില്ലയിലെ മറ്റ് വേദികളില്‍ നരേഷ് അയ്യര്‍,സിതാര,സൂരജ് സന്തോഷ്,ലക്ഷ്മി ജയന്‍, ജോബ് കുര്യന്‍,ജാസി ഗിഫ്റ്റ്,ഉണ്ണി മേനോന്‍,അഫ്സല്‍, വിധു പ്രതാപ് തുടങ്ങിയ പ്രമുഖരും ഓണക്കാഴ്ചകള്‍ സമ്മാനിക്കാനെത്തി.

മണക്കാട് മുതല്‍ കവടിയാര്‍ വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും നീണ്ട വൈദ്യുത ദീപാലങ്കാരവും ഇത്തവണ പുതുമകള്‍ നിറഞ്ഞതായിരുന്നു.ഓണക്കാഴ്ചകളിലെ സര്‍പ്രൈസായി വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ച ലേസര്‍ ഷോ യുവതലമുറയുടെ ഫേവറിറ്റ് സ്പോട്ടായത് പെട്ടെന്നാണ്.പൊള്ളുന്ന ചൂടിന് ശമനമായി മഴയെത്തിയെങ്കിലും ഓണക്കാഴ്ചകളുടെ രസംകൊല്ലിയായതുമില്ല.

ഒരു ഓണക്കാലം കൂടി വിടപറയുമ്പോള്‍ ബാക്കിയാകുന്നത് മലയാളിയുടെ ഗൃഹാതുരതയ്ക്ക് ആക്കം കൂട്ടുന്ന ഒരുപിടി നല്ല ഓര്‍മകളും അടുത്ത ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പുമാണ്. എല്ലാമനുഷ്യരും ഒന്നാണെന്ന് വിളംബരം ചെയ്യുന്ന ഒരുമയുടെ ഈണത്തിന് വേണ്ടി കാത്തിരിക്കാന്‍ താത്കാലികമായെങ്കിലും നമുക്ക് ഓണത്തിന് വിടചൊല്ലാം.

error: Content is protected !!