നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം. വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലയിലെ ആദ്യ നവകേരള സദസ്സ് ജന നിബിഢമായി. ആറുമണിക്ക് നിശ്ചയിച്ചിരുന്ന പരിപാടിക്കായി ഉച്ചതിരിഞ്ഞതോടെ തന്നെ ജനങ്ങളെത്തി ഇരിപ്പിടമുറപ്പിച്ചിരുന്നു.

നാലുമണി മുതല്‍ കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തപരിപാടിയും മജീഷ്യന്‍ ഹാരിസ് താഹയുടെ മാജിക്ക് ഷോയും ചലച്ചിത്ര പിന്നണി ഗായകന്‍ അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക്ക് സംഗീത പരിപാടിയും അരങ്ങേറി. കൃത്യം ആറുമണിക്ക് മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍.വാസവന്‍, വി.അബ്ദുറഹിമാന്‍ എന്നിവരെത്തി വി.ജോയ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നവകേരള സദസിന് തുടക്കമിട്ടു. ഏഴുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെത്തി. മുഖ്യമന്ത്രി സദസിനെ അഭിസംബോധന ചെയ്തതിനു പിന്നാലെ ആറാം ക്ലാസുകാരൻ അക്ഷയ് ബിജു വരച്ച മുഖ്യമന്ത്രിയുടെ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു.

നവകേരള സദസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ നിവേദനങ്ങൾ നല്‍കുന്നതിനുള്ള സൗകര്യവുമൊരുക്കിയിരുന്നു. 26 കൗണ്ടറുകളിലൂടെ 8,716 അപേക്ഷകള്‍ സ്വീകരിച്ചു. വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സംഘാടക സമിതി കണ്‍വീനര്‍ അനീഷ്‌കുമാര്‍, വര്‍ക്കല തഹസില്‍ദാര്‍ അജിത് ജോയ്, ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, ശ്രീനാരായണ ധര്‍മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, നടയറ മുസ്ലിം ജമാഅത്ത് ഇമാം സഅദുദ്ദീന്‍ നിസാമി, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ഇന്നത്തെ നവകേരള സദസ്സിൽ പങ്കാളികളായി.

രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും: മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്തെ എല്ലാ വീടുകളിലും രണ്ടു വർഷത്തിനകം പൈപ്പിലൂടെ കുടിവെള്ളമെത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വർക്കല നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളസദസ്സിലൂടെ കേരളത്തിന് പുത്തനുണർവ്വ് സമ്മാനിക്കുകയാണ്. നാടിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള വേദിയാണിത്. സർക്കാർ ജനങ്ങളിലേക്ക് വരുമ്പോൾ ബഹിഷ് കരണാഹ്വാനം നടത്തുന്നത് ശരിയല്ല. അത്തരം ആളുകൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഏത് മേഖലയെടുത്താലും സർക്കാർ സമഗ്രമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പ്രാഥമിക വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും ഉയർന്ന നിലവാരത്തിലെത്തി. വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾ ഇവിടെ പഠിക്കാൻ വരികയാണ്. ആരോഗ്യമേഖലയിലും വൻ മുന്നേറ്റമാണ് നമ്മൾ ഉണ്ടാക്കിയത്. കോവിഡ് കാലത്ത് ഒരാൾ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി അത്ഭുതം സൃഷ്ടിച്ച സർക്കാരാണിത്. ശിവഗിരിയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാരിൻ്റെ കാലത്ത് നടപ്പാക്കിയത്. ശിവഗിരി – തൊടുവെ പാലത്തിൻ്റെ നിർമാണത്തിന്  ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ഈ മേഖലയിൽ വലിയ നേട്ട മുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സിന്റെ ലക്ഷ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായി: മന്ത്രി വി. അബ്ദുറഹ്മാൻ

നവകേരള സദസ്സിന്റെ ലക്ഷ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് കായിക വഖഫ് ബോര്‍ഡ് വകുപ്പു മന്ത്രി വി.അബ്ദുറഹിമാന്‍. നവകേരള നിര്‍മ്മിതിക്ക് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നൂതന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഒന്നിച്ച് പോരാടാന്‍ തയ്യാറാണെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചു. സപ്തഭാഷകളുടെ സംഗമഭൂമിയായ കാസര്‍ഗോഡ് നിന്നും ആരംഭിച്ച നവകേരള സദസ്സ് ജനങ്ങളുമായി സംവദിച്ച് നവകേരള സൃഷ്ടിക്കുള്ള പദ്ധതികളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കേട്ടാണ് തിരുവനന്തപുരം ജില്ലയിലെത്തിയത്. കേരളത്തെ ലോകത്തിനു മുന്നില്‍ മാതൃകയാക്കി മാറ്റിയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട മണ്ണാണ് ശിവഗിരി. ശ്രീനാരായണ ഗുരുദേവന്‍ കൊളുത്തിയ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചാണ് 1957 മുതലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നയങ്ങള്‍ രൂപപ്പെടുത്തിയത്. ഇതിലൂടെ, ജാതിമത ബോധത്തിന്റെ ഭ്രാന്താലയമായിരുന്ന നമ്മുടെ നാടിനെ നവകേരളമാക്കിയതില്‍ നമുക്കെല്ലാം അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

ശിവഗിരിയിലെ വേദി നവകേരളസദസ്സിന്റെ യശസ്സുയർത്തി: മന്ത്രി വി. എൻ. വാസവൻ

ശ്രീനാരായണ ഗുരുദേവൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണായ ശിവഗിരിയിൽ വേദിയൊരുക്കിയത് നവകേരളസദസ്സിന്റെ യശസ്സ് വാനോളമുയർത്തിയെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ജാതി മത ഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. ലോകത്താദ്യമായി അടുത്ത വർഷം ആലുവയിൽ സർവമതസമ്മേളനം സംഘടിപ്പിക്കുകയാണ്. നവകേരള സദസ്സിൻ്റെ സന്ദേശം തന്നെ മതനിരപേക്ഷതയാണെന്നും മന്ത്രി പറഞ്ഞു. കിടപ്പാടമില്ലാത്തവന് അതുണ്ടാക്കി നൽകുന്നതിലൂടെ നവകേരളം സൃഷ്ടിക്കപ്പെടുകയാണ്. നാലു ലക്ഷം കുടുംബങ്ങൾക്കാണ് ഈ സർക്കാർ കിടപ്പാടമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!