പൗൾട്രി മേഖലയിലെ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കും: മന്ത്രി കെ. എം. ഷാജി

കേരളത്തിലെ പൗൾട്രി മേഖല അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അറിയിച്ചു. ഓൾ കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫെഡറേഷൻ സമർപ്പിച്ച നിവേദനത്തിൽ കോഴി ഫാമുകൾക്ക് ബാധകമാക്കിയിരിക്കുന്ന കൊമേഴ്സ്യൽ ബിൽഡിംഗ് നികുതി, വൺ ടൈം ടാക്സ്, സെസ് എന്നിവ ഒഴിവാക്കണമെന്നും, ലൈസൻസിംഗ് നടപടിക്രമങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കാർഷിക അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പുകളുടെ പരിധിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും ചെറുകിട-ഇടത്തരം കർഷകർക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ഫെഡറേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പ്രതിദിനം ഏകദേശം 30 ലക്ഷം ചിക്കനും രണ്ട് കോടിയിലധികം മുട്ടകളും ആവശ്യമായ സാഹചര്യത്തിൽ, ഇതിന്റെ വലിയൊരു ഭാഗം ഇപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. ഇതുവഴി പ്രതിദിനം 50 കോടിയിലധികം രൂപ സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകിപ്പോകുന്നതായും, പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഭക്ഷ്യസുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.

ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷറർ രവീന്ദ്രനും നേതൃത്വം നൽകിയ പ്രതിനിധി സംഘത്തിൽ നിന്ന് നിവേദനം സ്വീകരിച്ച മന്ത്രി, ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിച്ച് മേഖലയുടെ പുരോഗതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

error: Content is protected !!