പഞ്ചവര്‍ണ പുട്ട് മുതല്‍ ഫിഷ് നിര്‍വാണ വരെ; 50 ശതമാനം വിലക്കിഴിവില്‍ പഞ്ചനക്ഷത്ര വിഭവങ്ങള്‍

കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നത് കേരളത്തിലെ അഞ്ചു പ്രമുഖ സ്ഥാപനങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഒരുക്കുന്ന ഭക്ഷ്യമേളയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പങ്കെടുക്കുന്നത്. ഹൈസിന്ത്, ഗോകുലം, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍ട്ടണ്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് സാധാരണ നിരക്കില്‍ നിന്നും അന്‍പതു ശതമാനത്തിലധികം വിലക്കിഴിവില്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നത്. ഈ സ്റ്റാളുകളെല്ലാം നവംബര്‍ ഏഴു വരെ വൈകിട്ട് നാലു മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും.

പുട്ട് വന്ന വഴിയുടെ ചരിത്രം വിശദീകരിച്ച് ‘പുട്ടോപ്യ’ എന്ന പേരില്‍ വൈവിധ്യങ്ങളായ പുട്ടുകളുടെ മെനുവുമായാണ് കെ.ടി.ഡി.സിയുടെ മാസ്‌കോട്ട് ഹോട്ടല്‍ ശ്രദ്ധേയമാകുന്നത്. റാഗി, ചോളം, ഗോതമ്പ്, ബീറ്റ്‌റൂട്ട്, പ്ലെയിന്‍ എന്നിങ്ങനെ അഞ്ച് വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ പഞ്ചവര്‍ണപ്പുട്ട് മുതല്‍ ചിക്കന്‍ ബിരിയാണി പുട്ട്, ബട്ടര്‍ ചിക്കന്‍, മട്ടണ്‍ മസാല, ബീഫ് ഉലര്‍ത്തിയ പുട്ടുകള്‍, ഫിഷ് മോളി പുട്ട്, വെജ് മപ്പാസ് പുട്ട്, ചോക്ലേറ്റ്- സ്‌ട്രോബറി പുട്ടുകള്‍ വരെ കിടിലന്‍ വൈവിധ്യങ്ങളാണ് പുട്ട് സ്‌നേഹികളെ കാത്തിരിക്കുന്നത്.

കിനോവ റോള്‍, ചാര്‍ക്കോള്‍ സ്റ്റീം ബൗ ബണ്‍, പിസ്റ്റാചിയോ ആന്‍ഡ് ഒലിവ് ഓയില്‍ കേക്ക് തുടങ്ങിയ സിഗ്നേച്ചര്‍ വിഭവങ്ങളുമായാണ് ഹില്‍ട്ടണ്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. വാഴപ്പൂ കട്‌ലറ്റ്, ഇളനീര്‍ പുഡിംഗ് മുതല്‍ സിഗ്നേച്ചര്‍ വിഭവമായ ഫിഷ് നിര്‍വാണ, പാല്‍ക്കട്ടി നിര്‍വാണ വരെ ലീല റാവിസിന്റെ മെനുവിലുണ്ട്. ഒപ്പം മീന്‍ പൊരിച്ച് പുരട്ടിയത്, കാന്താരി ബീഫ് റോസ്റ്റ്, കൂണ്‍ ഇലയട, ചെമ്മീന്‍ കക്കന്‍- ഇങ്ങനെ നീളുന്ന വിഭവങ്ങള്‍.

ദാള്‍ കച്ചോരിയും ചിക്കന്‍ ഫ്രൈഡ് റൈസുമാണ് ഹൈസിന്തിന്റെ സവിശേഷ വിഭവങ്ങള്‍. പാല്‍കപ്പ വിത്ത് ഫിഷ് ആന്‍ഡ് ബീഫാണ് ഗോകുലം ഗ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ വിഭവം. കൂടാതെ ഇറച്ചിപത്തിരി, ചട്ടിപത്തിരി, ഉന്നക്കായ, ഇലാഞ്ചി എന്നിവയും സ്വാദ് കൂട്ടാനുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ രീതിയിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. ബയോ ഡീഗ്രേഡെബിള്‍ പാക്കിംഗ്, പേപ്പര്‍ ബാഗ് തുടങ്ങിയവയും ഉറപ്പാക്കി സമ്പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാണ് മേള പുരോഗമിക്കുന്നത്.

error: Content is protected !!