സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍

കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ.

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങില്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. ഷെഡ്യൂള്‍ എച്ച്‌ പ്രിസ്ക്രിപ്ഷൻ ഡ്രഗ് ആയ 25.7 ഗ്രാം ട്രമഡോള്‍ ഗുളികകളുമായാണ് ബിനോയ് ഗുരുങ്ങില്‍ പിടിയിലായത്.

ബെംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യവെയാണ് പ്രതി പിടിയിലാകുന്നത്.അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ സംശയം തോന്നി ബിനോയിയെ പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരി ഗുളികകള്‍ കണ്ടെടുത്തത്. യുവാവിന്റെ ഷൂസിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. തിരുവനന്തപുരം കരിക്കകത്തെ ഒരു സലൂണിലെ തൊഴിലാളിയാണ് ബിനോയ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പ്രവീണ്‍.സി.വി യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജസ്റ്റിൻ രാജ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രാജേഷ്.ആർ.എസ്, സിവില്‍ എക്സൈസ് ഓഫീസർ ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.അതിനിടെ ചാത്തന്നൂരില്‍ ബൈക്കില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം പേരയം സ്വദേശി ഷാരോണ്‍ (24 വയസ്) ആണ് പിടിയിലായത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന രാഹുല്‍ എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപെട്ടു. ഇയാളെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.പ്രതികളുടെ ബൈക്കുകളും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.

എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) നിഷാദ്, പ്രിവന്റീവ് ഓഫീസർ എവേഴ്സണ്‍ ലാസർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) നഹാസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ജിഷ, സിവില്‍ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്‌ സഫർ, അർജ്ജുൻ, ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ നിഷാദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു,

error: Content is protected !!