ഏത് പ്രശ്നങ്ങളിലും സർക്കാർ ഭിന്നശേഷിക്കാർക്കൊപ്പമുണ്ട്; മന്ത്രി ഡോ: ആർ ബിന്ദു

സാമൂഹ്യ നീതി വകുപ്പിന്റെ മുദ്രാവാക്യം ‘തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ’എന്നത് ഉറപ്പിച്ചുകൊണ്ട് ഭിന്നശേഷിക്കാരുടെ ഏത് പ്രശ്നത്തിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു.

കേരള സർക്കാരിന്റെ നാലാം വാർഷിക ത്തോടനുബന്ധിച്ച്  തൃശൂരിൽ നടക്കുന്ന “എന്റെ കേരളം” പരിപാടിയിൽ തൃശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് സഹായ ഉപകരണങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ആർ. ബിന്ദു.

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ:എം. വി. ജയഡാളി  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേരള സർക്കാറിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോർപ്പർപറേഷനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. കാഴ്ച പരിമിതിയുള്ളവർക്കായി വോയ്സ് എൻഹാൻസ്ഡ് സ്മാർട്ട് ഫോണുകൾ നൽകുന്ന ‘കാഴ്ച പദ്ധതി’, കേൾവി പരിമിതിയുള്ളവർക്കായി ശ്രവണ സഹായികൾ നൽകുന്ന ‘ശ്രവൺ പദ്ധതി’,  ചലന പരിമിതി നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനം, ഇലക്ട്രിക്ക് വീൽചെയർ എന്നിവ നൽകുന്ന ‘ശുഭയാത്ര പദ്ധതി’, ഭിന്നശേഷിക്കാർക്കായുള്ള വിവിധ സ്വയം തൊഴിൽ വായ്പകൾ തുടങ്ങിയവയെക്കുറിച്ച് മന്ത്രി പരാമർശിച്ചു.

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നിപ്മർ, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ) എന്നിവ രാജ്യശ്രദ്ധ ആകർഷിക്കുന്ന സ്ഥാപനങ്ങളാണെന്നും മന്ത്രി  ആർ. ബിന്ദു പറഞ്ഞു. ആധുനിക പരിശീലനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ സാമൂഹിക പുനരധിവാസം സാധ്യമാക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങളുടെ പങ്കിനെ കുറിച്ചും മന്ത്രി വിശദീകരിച്ചു.  വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും നടപ്പാക്കിയ സംവരണം, പ്രചോദനം സ്കിൽ ട്രെയിനിങ് പദ്ധതി, ഭിന്നശേഷിക്കാരുടെ തൊഴിൽ സാധ്യത വിപുലീകരണം, എന്നിവയെ കുറിച്ചും മന്ത്രി സംസാരിച്ചു. എല്ലാ ജില്ലകളിലും പ്രാഥമിക തിരിച്ചറിയലും പ്രാഥമിക ഇടപെടലുകളും നടത്താൻ കഴിയുന്ന കേന്ദ്രങ്ങൾ സജ്ജമായിരിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം ഭിന്നശേഷി സൗഹൃദമാകുന്നതിന്റെ ഭാഗമായി  ‘ബാരിയർ ഫ്രീ കേരള പദ്ധതിയുടെ’ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും  ഏറ്റവും ഗുണമേന്മ ഉള്ള സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കേൾവി പരിമിതിയുള്ള ഭിന്നശേഷികാർക്ക് 33 ഹിയറിങ് എയ്ഡുകളുടെ വിതരണവും തീവ്ര ഭിന്നശേഷി ഉള്ള പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 20,000 രൂപ സ്ഥിര നിക്ഷേപം നൽകുന്ന ഹസ്തദാനം പദ്ധതിയുടെ ഭാഗമായ ആനുകൂല്യ വിതരണവും ലോക്കോമോട്ടർ ഡിസബിലിറ്റി ഉള്ള രണ്ട് പേർക്ക് സ്റ്റാറ്റിക് സൈക്കിൾ വിതരണവും ഉൾപ്പടെ ജില്ലയിൽ ആറ് ലക്ഷം രൂപയുടെ സഹായ ഉപകരണ ആനുകൂല്യ വിതരണം നടന്നു .

സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ.മൊയ്ദീൻകുട്ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ നിപ്‌മർ എസ്‌സിക്യൂട്ടീവ് ഡയറക്ടറും ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടറുമായ സി.ചന്ദ്രബാബു, സ്റ്റേറ്റ് അഡ്വൈസർ ഓൺ ഡിസബിലിറ്റി അംഗം ടി.എ.മണികണ്ഠൻ എന്നിവർ ആശംസകൾ നേർന്നു. തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ നന്ദി പറഞ്ഞു.

error: Content is protected !!