പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമായി : മന്ത്രി ആര്‍. ബിന്ദു

നമ്മുടെ നാട്ടിലെ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍ തുടങ്ങി എല്ലാ പൊതുഇടങ്ങളും ഇപ്പോള്‍ ഭിന്നശേഷി സൗഹൃദമായി മാറിക്കഴിഞ്ഞെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു . സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ സ്‌കൂട്ടറിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിതരണ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ വിവിധ പദ്ധതികളാണ് ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നത്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സുശക്തി എന്ന പേരില്‍ ഭിന്നശേഷി സ്വയം സഹായ സംഘം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ സഹായോപകരണങ്ങള്‍ സൗജന്യമായി നല്‍കുന്നതിലൂടെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തടസരഹിത സാമൂഹിക ജീവിതം ഉറപ്പാക്കുന്നതിന് സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് ശുഭയാത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 48 സൈഡ് വീല്‍ സ്‌കൂട്ടര്‍, പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ധന സഹായപദ്ധതിയായ ഹസ്തദാനത്തിലൂടെ ആറ് കുട്ടികള്‍ക്ക് 20000 രൂപ വീതം നിക്ഷേപം, ശ്രവണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 പേര്‍ക്ക് കേള്‍വി സഹായ ഉപകരണം എന്നിവയാണ് ക്യാമ്പിലൂടെ വിതരണം ചെയ്തത്.

ജനുവരി 19 മുതല്‍ 21 വരെ സവിശേഷ എന്ന പേരില്‍ കാര്‍ണിവല്‍ നടത്തും. ടാഗോര്‍ ഹാള്‍ പ്രധാന വേദിയാകുന്ന ഭിന്നശേഷി കാര്‍ണിവലില്‍ തൊഴില്‍ മേള, കായിക മത്സരങ്ങള്‍, ചലച്ചിത്രമേള, ഫുഡ് ഫെസ്റ്റിവല്‍, ഓപ്പണ്‍ ഫോറം തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

എല്‍.എം.എസ് വുമണ്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജയഡാളി. എം.വി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍  മാനേജിംഗ് ഡയറക്ടര്‍ കെ.മൊയ്തീന്‍കുട്ടി, ഡയറക്ടര്‍ ചാരുംമൂട് പുരുഷോത്തമന്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!