കർക്കിടക വാവുബലിയോട് അനുബന്ധിച്ച് നടക്കുന്ന ബലിതർപ്പണ ചടങ്ങുകൾക്കായുള്ള വിപുലമായ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അധ്യക്ഷത വഹിച്ചു.
ജില്ലയിൽ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 14 ക്ഷേത്രങ്ങളിലാണ് പ്രധാനമായും ബലിതർപ്പണം നടക്കുന്നത്. ചടങ്ങുകൾ നടക്കുന്നതിന്റെ തലേദിവസം വൈകിട്ടും, ചടങ്ങുകൾ നടക്കുന്ന ദിവസവും കർശനമായ നിരീക്ഷണവും പരിശോധനകളും നടത്താൻ യോഗത്തിൽ തീരുമാനമായി. ലഹരി വിരുദ്ധ പരിശോധനയുടെ ഭാഗമായി എക്സൈസ് വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സ് ടീമുകളെയും സജ്ജീകരിക്കും. ഭക്തർക്ക് വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പും പ്രത്യേക പരിശോധനകൾ നടത്തും.
ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവല്ലം തോട് ഉൾപ്പെടെയുള്ള പത്തോളം കടവുകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ടീമിനെയും ആംബുലൻസ് സൗകര്യത്തെയും ക്ഷേത്രപരിസരങ്ങളിൽ വിന്യസിക്കും. ബലിതർപ്പണ ചടങ്ങുകൾ പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക.
യോഗത്തിൽ എഡിഎം നിസ എ, നെടുമങ്ങാട് ആർഡിഒ ജയകുമാർ, ദേവസ്വം ബോർഡിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

