സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും നേരെ ഭരണകൂടം നടത്തുന്ന ഏകപക്ഷീയമായ നടപടികളിലും, രാഷ്ട്രീയ പ്രേരിതമായ പിരിച്ചുവിടലുകളിലും ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് മുൻ തൊഴിൽ മന്ത്രിയും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ വി ശിവൻകുട്ടി വ്യക്തമാക്കി. കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് വൈദ്യുതി ഭവനിലും, ട്രാൻസ്പോർട്ട് ഭവനിലും സിഐടിയു സമരത്തിനിറങ്ങാൻ നിർബന്ധിതമായിരിക്കുകയാണ്.
കൂടാതെ, വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെയും കരാർ തൊഴിലാളികളെയും യാതൊരു മാനദണ്ഡവുമില്ലാതെ പിരിച്ചുവിടുന്നത് പ്രതിഷേധാർഹമാണ്. കുടുംബശ്രീയിലെ NULM പ്രോജക്റ്റിലെ 134 ജീവനക്കാരെയും, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലെ ദിവസവേതനക്കാരെയും പിരിച്ചുവിട്ടിരിക്കുന്നു. സിവിൽ സപ്ലൈസിലും സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിലെ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം പുതുക്കാതെ ഫയലുകൾ കെട്ടിക്കിടക്കുന്നു. എൻ.എച്ച്.എം ജീവനക്കാരുടെ കാര്യത്തിലും മുൻ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്. കെ ഡിസ്കിൽ മെയ് മാസം മുതൽ ശമ്പളം വിതരണം ചെയ്തിട്ടില്ല.
കഴിഞ്ഞ പത്തു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നില്ല എന്നിരിക്കെ, നിലവിലെ സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുന്ന രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, സിഐടിയു നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാർ നിലപാട് ഖേദകരമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു.

