Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ദുരന്ത പ്രതിരോധം ഉറപ്പാക്കി കരമനയാറ്റില്‍ മോക്ക് ഡ്രില്‍

തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് കരമനയാറ്റിലെ തളിയില്‍ ക്ഷേത്രത്തിന് സമീപത്തുള്ള കടവില്‍ നാലുപേര്‍ അകപ്പെട്ടിട്ടുണ്ടെന്ന സന്ദേശമെത്തുന്നത് രാവിലെ 9.45ഓടെയാണ്. ഉടന്‍ തന്നെ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള അടിയന്തര സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തേക്ക് പോലീസ്, അഗ്‌നിരക്ഷാസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ വാഹനങ്ങള്‍ സൈറണ്‍ മുഴക്കി പാഞ്ഞു. തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരും ആംബുലന്‍സും ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പും സ്ഥലത്തെത്തി. പതിവില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്നത് കണ്ട് നാട്ടുകാര്‍ ആദ്യം ഞെട്ടിയെങ്കിലും , ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തുന്ന മോക്ക് ഡ്രില്ലിന്റെ ഭാഗമാണിതെന്ന് അറിഞ്ഞതോടെ പ്രദേശവാസികള്‍ക്കും കൗതുകമായി. വെള്ളത്തില്‍ മുങ്ങിത്താണ നാലുപേരെയും അഗ്‌നിരക്ഷാസേനയും ദേശീയ ദുരന്ത നിവാരണ സേനയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഇവരെ മെഡിക്കല്‍ സംഘം പരിശോധിക്കുകയും അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു.

പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാഹചര്യങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം, ഏകോപനം എന്നിവ പരിശോധിക്കുന്നതിനും കുറവുകള്‍ നികത്തുന്നതിനുമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ജില്ലാ -താലൂക്ക് തലങ്ങളില്‍ രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം) ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റ്, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയ വിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ – രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് മോക് ഡ്രില്ലിലൂടെ വിലയിരുത്തിയത്.

ജില്ലാതലത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ജയമോഹന്റെയും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. റവന്യൂ, പൊലീസ്, അഗ്‌നിരക്ഷാസേന, എന്‍.ഡി.ആര്‍.എഫ്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.

error: Content is protected !!