Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആറ്റുകാല്‍ പൊങ്കാല 13ന്, അംബാപുരസ്‌കാരം കെ. ഓമനക്കുട്ടിക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം 5ന് രാവിലെ കാപ്പുകെട്ടി കൂടിയിരുത്തുന്നതോടെ ആരംഭിക്കും. 13 നാണ് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. 14ന് രാത്രി 1ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.

അംബ, അംബിക, അംബാലിക എന്നീ മൂന്ന് സ്റ്റേജുകളിലായിട്ടാണ് കലാപരിപാടികള്‍ നടക്കുന്നത്. മെയിന്‍ സ്റ്റേജായ അംബയിലെ കലാപരിപാടികളുടെ ഉദ്ഘാടനം 5ന് വൈകിട്ട് 6ന് ചലച്ചിത്രതാരം നമിത പ്രമോദ് നിര്‍വഹിക്കും. സംഗീതജ്ഞയും സംഗീത അധ്യാപികയുമായ ഡോ.കെ.ഓമനക്കുട്ടിയെ ആറ്റുകാല്‍ അംബാ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ,പ്രസിഡന്റ് വി.ശോഭ,സെക്രട്ടറി കെ ശരത്കുമാർ,ട്രഷറർ എ.ഗീത മീഡിയ കമ്മിറ്റി ആർ.ജെ പ്രദീപ്‌ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞൂ.

പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി ഡി.രാജേന്ദ്രന്‍ നായര്‍ ജനറല്‍ കണ്‍വീനറും എം.എസ് ജ്യോതിഷ്‌കുമാര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറുമായി 132 അംഗ ഉത്സവ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നതിനായി സ്ഥലസൗകര്യമൊരുക്കിയിട്ടുള്ളതിനാല്‍ ഭക്തര്‍ ഷേത്രം നിർദേശിച്ച സ്ഥലങ്ങളില്‍ പൊങ്കാല അര്‍പ്പിക്കേണ്ടത്.

കുത്തിയോട്ടം
ആറ്റുകാല്‍ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം ദിവസമാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. 10 വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. ഏഴ് ദിവസങ്ങളിലായി ആയിരത്തി എട്ട് നമസ്‌കാരം ദേവിയുടെ മുന്നില്‍ നടത്തും. പൊങ്കാല ദിവസം വൈകിട്ട് ഇവരെ അണിയിച്ചൊരുക്കി ദേവിയുടെ തിരുമുമ്പില്‍ വച്ച് ചൂരല്‍ കുത്തി ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് അകമ്പടി സേവിക്കുന്നു. എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തിയ ശേഷം ചൂരല്‍ ഇളക്കുന്നതോടുകൂടി കുത്തിയോട്ട വ്രതം അവസാനിക്കുന്നു. ഇതിതവണ 592 ബാലന്മാരാണ് കുത്തിയോട്ട നേര്‍ച്ചയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പുറത്തെഴുന്നള്ളത്ത്
ഉത്സവത്തിന്റെ ഒന്‍പതാം ദിവസം പൊങ്കാല കഴിഞ്ഞ് രാത്രി11.15ന് ദേവി മണക്കാട് ശ്രീധര്‍മ്മസാസ്താ ക്ഷേത്രത്തിലേക്ക് ആനപ്പുറത്ത് എഴുന്നള്ളുന്നു. കുത്തിയോട്ട ബാലന്മാരും വിവിധ കലാപരിപാടികളും അകമ്പടി സേവിക്കും. ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജകള്‍ക്കു ശേഷം അടുത്ത ദിവസം രാവിലെ മടങ്ങുന്ന ഘോഷയാത്ര 9 മണിയോട് കൂടി ആറ്റുകാല്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു. രാത്രി 10 ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം 1ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ആറ്റുകാലിൽ നിന്നും ഗുരുവായൂരിലേക്ക് നിത്യവും കെഎസ്ആർറ്റിസി സർവീസ് നടത്തുന്നുണ്ട് രാത്രി 7.30ന് പുറപ്പെടുന്ന ബസ്സ് അടുത്ത ദിവസം ഉച്ചക്ക് 1.15ന് ഗുരുവായൂരിൽ നിന്നും ആറ്റുകാലിലേക്ക് തിരിക്കും.

error: Content is protected !!