Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്തെ ആകെ 262 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചു. 8 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 165 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

വയനാട് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം 94.15 ശതമാനം, കോട്ടയം പറത്തോട് കുടുംബാരോഗ്യകേന്ദ്രം 92.76 ശതമാനം, കണ്ണൂര്‍ മൊകേരി കുടുംബാരോഗ്യകേന്ദ്രം 91.21 ശതമാനം, മലപ്പുറം കൊണ്ടോട്ടി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 95.54 ശതമാനം, കോഴിക്കോട് പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം 91.31 ശതമാനം, വയനാട് പുളിഞ്ഞാല്‍ ജനകീയ ആരോഗ്യ കേന്ദ്രം 87.01 ശതമാനം, വയനാട് കോക്കടവ് ജനകീയ ആരോഗ്യ കേന്ദ്രം 88.68 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

error: Content is protected !!