കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാന്‍ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്ളോഗർമാർ

മലയാളത്തിന്‍റെ മഹോത്സവമായ കേരളീയത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോൾ നവീന ആശയങ്ങളുമായി ഫുഡ് വ്ളോഗർമാരും. ചൊവ്വാഴ്ച വൈകിട്ട് 5 ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയിലാണ് പ്രമുഖ ഫുഡ് വ്ളോഗർമാർ ഭക്ഷ്യമേള കൊഴുപ്പിക്കാൻ വൈവിധ്യമാര്‍ന്ന ആശയങ്ങൾ പങ്കുവെച്ചത്.

കേരളത്തിന്‍റെ കലയും സംസ്കാരവും സാമൂഹിക പുരോഗതിയിലെ നാഴികക്കല്ലുകളും കൊണ്ട് ലോകത്തിന് വിരുന്നൂട്ടുന്ന കേരളീയത്തിൽ രുചിപ്പെരുമയും അവിഭാജ്യഘടകമായതു കൊണ്ടാണ് തട്ടുകട മുതൽ പഞ്ചനക്ഷത്ര ഹേട്ടലുകളില്‍ വരെയുള്ള രുചി വൈവിധ്യങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ ജനകീയവത്കരിച്ച വ്ളോഗർമാരെ ഫുഡ് ഫെസ്റ്റ് കമ്മിറ്റി വിളിച്ചു ചേർത്തത്. ഒരു സംസ്ഥാന സര്‍ക്കാര്‍ ഫുഡ് വ്ളോഗര്‍മാരെ ഔപചാരികമായി വിളിച്ചുകൂട്ടുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിങ്ങളെ ചേര്‍ത്തുപിടിക്കുകയാണ്. കേരളത്തിന്‍റെ പെരുമയും കരുത്തും ലോകത്തെ വിളിച്ചറിയിക്കുന്ന കേരളീയത്തിന്‍റെ വിജയത്തില്‍ വ്ളോഗര്‍മാരുടെ പങ്കാളിത്തവും ഇടപെടലും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയർമാന്‍ എ.എ. റഹീം എം.പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അട്ടപ്പാടി വനസുന്ദരി മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം വരെയുള്ള കേരളത്തിന്‍റെ തനത് വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്‍റെ തുടക്കമായിരിക്കും കേരളീയത്തിലെ 11 വേദികളില്‍ നടക്കുന്ന വ്യത്യസ്തമായ ഫുഡ് ഫെസ്റ്റ്. മാനവീയം വീഥിയില്‍ തനത് വിഭവങ്ങളുടെ പ്രത്യേക സ്റ്റാള്‍ ഒരുക്കും. കേരളീയം നടക്കുന്ന എല്ലാദിവസവും ഒരു വേദിയില്‍ ഒരു പ്രമുഖ ഫുഡ് വ്ളോഗറുടെ ലൈവ് ഷോയുണ്ടാകും. കൂടാതെ പൊതുജനങ്ങള്‍ക്ക് അടക്കം പങ്കെടുക്കാന്‍ കഴിയുംവിധം പാചക മല്‍സരവും നടക്കും.
50 ഓളം വ്ളോഗര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ഗോത്രവിഭവങ്ങള്‍ക്ക് വേദിയൊരുക്കുക, മണ്‍മറയുന്ന വിഭവങ്ങളുടെ ചേരുവകള്‍ രേഖപ്പെടുത്തി വെക്കുക, ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് ചേരുവകള്‍ വിതരണം ചെയ്യുന്ന കേരളത്തിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ വ്ളോഗര്‍മാര്‍ പങ്കുവെച്ചു. നിര്‍ദേശങ്ങള്‍ പഠിച്ച് സാധ്യമായവ ഉടന്‍ നടപ്പാക്കുമെന്ന് ചര്‍ച്ച സമാഹരിച്ചുകൊണ്ട് എ.എ. റഹീം എം.പി പറഞ്ഞു. കെടിഡിസി മാനേജിംഗ് ഡയറക്ടറും ഫുഡ് കമ്മിറ്റി കൺവീനറുമായ ശിഖ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വ്യവസായ വകുപ്പ് ഡയറക്ടറും കേരളീയം സ്വാഗതസംഘം കണ്‍വീനറുമായ എസ്. ഹരികിഷോർ, ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയും ഫുഡ് കമ്മിറ്റി കോര്‍ഡിനേറ്ററുമായ സജിത് നാസര്‍ എന്നിവര്‍ പങ്കെടുത്തു.
പതിനഞ്ചോളം കേരളീയ വിഭവങ്ങളുടെ ബ്രാൻഡഡ് ഭക്ഷ്യമേള കൂടാതെ തട്ടുകട ഭക്ഷ്യമേള, സഹകരണവകുപ്പ്, കുടുംബശ്രീ, കാറ്ററിംഗ് അസോസിയേഷൻ എന്നിവരുടെ ഭക്ഷ്യമേള തുടങ്ങി പത്തു വ്യത്യസ്ത ഭക്ഷ്യമേളകൾ കൂടി കേരളീയത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.

error: Content is protected !!