15,000 മുൻ​ഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 15,000 കുടുംബങ്ങൾക്കുള്ള ‘അന്ത്യോദയ അന്നയോജന’ റേഷൻ കാർഡുകളുടെ (എ.എ.വൈ-മഞ്ഞ) സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത കാർഡുകളാണ് 15,000 അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. കേരളീയത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നവംബർ രണ്ടിന് രാവിലെ 9.30ന് തിരുവനന്തപുരം ടാ​ഗോർ തീയറ്ററിൽ ‘കേരളത്തിന്റെ ഭക്ഷ്യഭദ്രത’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടൻ റൈസർ വീഡിയോ പ്രദർശനവും ഡിജിറ്റൽ പോസ്റ്റർ പ്രകാശനവും തെളിമ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.ഭക്ഷ്യപൊതുവിതരണ മേഖല കൂടുതൽ സുതാര്യമാക്കാനുള്ള പരിശ്രമങ്ങളാണ് ഇപ്പോഴത്തെ സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. അതിന്റെ ഭാ​ഗമായിട്ടാണ് വകുപ്പിന്റെ കീഴിൽ വരുന്ന എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറ്റിയത്. ഇന്ത്യയിൽ പൂർണമായും റേഷൻകാർഡുകൾ ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.മാരകരോഗങ്ങൾക്കുള്ള ചികിത്സയ്ക്കും റേഷൻ ആനുകൂല്യങ്ങൾക്കുമായി റേഷൻ കാർഡ് തരം മാറ്റി മുൻഗണനാ വിഭാഗത്തിലാക്കാനുള്ള പതിനായിരക്കണക്കിന് അപേക്ഷകളാണ് പ്രതിമാസം സർക്കാരിന് ലഭിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരെ ഒഴിവാക്കുന്നതിലൂടെ മാത്രമെ അർഹരായ പാവപ്പെട്ട ജനവിഭാഗത്തിന്മുൻഗണനാ കാർഡുകൾ ലഭ്യമാക്കാൻ കഴിയൂ. ഭക്ഷ്യ വകുപ്പിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് റേഷൻകാർഡുകളുടെ ശുദ്ധീകരണം. ഇതിനായി ഈ സർക്കാർ നിരവധി പ്രവർത്തനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ പ്രയത്നംകൊണ്ടാണ് അനധികൃമായി കൈവശം വച്ചിരുന്ന മുൻ​ഗണനാ കാർഡുകൾ കണ്ടെത്തി അർഹരായവർക്ക് കൈമാറാൻ കഴിഞ്ഞത്. ആദിവാസി ഈരുകളിൽ സഞ്ചരിക്കുന്ന റേഷൻകടകൾ എത്തിക്കുന്നതിലും മുന്നിൽ നിന്ന് പ്രവർത്തിച്ചതും ഇവർതന്നെയാണ്. സമാനമായ നടപടികളുമായി വകുപ്പ് ഇനിയും മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 4,00,732 പുതിയ കാർഡുകൾ അനുവദിച്ചു. 3,56,244 കാർഡുകൾ തരമാറ്റി നൽകി. റേഷൻകാർഡുമായി ബന്ധപ്പെട്ട് ലഭിച്ച 62,73,453 ഓൺലൈൻ അപേക്ഷകളിൽ 62,46,014 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ 93,96,470 പേർക്കാണ് റേഷൻ കാർഡുകളുള്ളതെന്നും മന്ത്രി അറിയിച്ചു.തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. ഡി. സജിത് ബാബു, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.തെളിമ മൂന്നാംഘട്ടം നവംബർ 15 മുതൽ ഡിസംബർ 15 വരെനവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് തെളിമ പദ്ധതിയുടെ മൂന്നാംഘട്ടം നടക്കുക. റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കുന്നതിന്നതിനായാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ പരിപാടി നടപ്പിലാക്കുന്നത്. റേഷൻ കടകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ ഇത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ​ഗുണഭോക്താക്കൾക്ക് നിക്ഷേപിക്കാം. റേഷൻകടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷൻകട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻകട നടത്തിപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുവിതരണ വകുപ്പിനെ അറിയിക്കുന്നതിന് ഈ സേവനം ഉപയോഗപ്പെടുത്താം.

error: Content is protected !!