അയോദ്ധ്യ കാണ്ഡം: നാരദമുനി അയോധ്യയിൽ എത്തുന്നു

ശ്രീരാമ സീതാ വിവാഹം കഴിഞ്ഞ് സന്തോഷമായി വാണിടുന്നു കാലം. അവതാര പുരുഷൻറെ അവതാര ലീലകൾ തുടങ്ങാൻ സമയമായി എന്ന് ഓർമിപ്പിക്കാൻ നാരദമുനി അയോധ്യയിൽഎത്തുന്നു. ശ്രീരാമ പട്ടാഭിഷേക ആഘോഷങ്ങൾ രാജ്യം മെങ്ങും ആഹ്ലാദത്തോടെ ജനങ്ങൾ ഏറ്റെടുക്കുന്നു. അന്നേരം മന്ദരയിലൂടെ അഭിഷേക വിഘ്നം വരുത്തുവാൻ സരസ്വതി ദേവിയെ ദേവന്മാരെല്ലാം ചേർന്ന് പറഞ്ഞു വിടുന്നു. കൈകേകിയിൽ മായാദേവി പ്രവേശിക്കുന്നു. തുടർന്ന് കൈകേയി ദശരഥനോട് ഭരതനെ രാജാവ് ആക്കുവാൻ പറയുന്നതോടൊപ്പം, രാമനെ 14 വർഷം വനവാസത്തിനായി പറഞ്ഞുവിടണമെന്നും ആവശ്യപ്പെടുന്നു.

അയോദ്ധ്യകാണ്ഡം ഒരു ദുഃഖ കാണ്ഡം തന്നെയല്ലേ. സ്വന്തം പുത്രനെ പിരിഞ്ഞ് പുത്രദുഃഖത്താൽ മരിക്കേണ്ടി വരുന്ന ഒരു അച്ഛൻറെ അവസ്ഥ. അതോടൊപ്പം തൻറെ പുത്രനെ രാജാവാക്കാൻ വേണ്ടി ഒരു അമ്മ നടത്തുന്ന അത്യാഗ്രഹം. വിധി വിപരീതയിൽ ആ പുത്രൻറെ തന്നെ ശാപത്താൽ അമ്മ അതീവ ദുഃഖിതയായി മരിക്കേണ്ടിയും വരുന്നു. ഇന്നും ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. പുത്രദുഃഖ താപത്താൽ ദശരഥൻ ഭൂമിയിൽ കുഴഞ്ഞുവീഴുന്നു. അയോദ്ധ്യാ നഗരം ശോകമൂകമാകുന്നു. ഭരതന് രാജ്യഭാരം ഏൽപ്പിച്ച് കൈകേകിയെ ആശ്വസിപ്പിക്കുന്ന രാമൻ താൻ 14 വർഷം ഫല മൂലാദികൾ കഴിച്ച് താപസ്സവേഷം ധരിച്ച് കഴിയാമെന്ന് വാക്ക് നൽകുന്നു. വ്യക്തിപരമായ ത്യാഗങ്ങൾ ആവശ്യമായി വന്നാലും നമ്മുടെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് രാമൻ നമ്മെ കാണിച്ചുതരുന്നു.

അതിശക്തനും അസുരനുമായ രാവണനെ മനുഷ്യരൂപത്തിൽ നിഗ്രഹിക്കണമെങ്കിൽ അതിനു തക്കതായ വ്രതം നോക്കി ശക്തി നേടേണ്ടത് ആവശ്യമാണല്ലോ. ഇവിടെ ഭഗവാൻ ഇശ്ചിചതും ഇതുതന്നെയല്ലേ!
ശ്രീരാമനോടൊപ്പം ലക്ഷ്മണനും സീതാദേവിയും അനുഗമിക്കുന്നു. സാഹോദര സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പിന്തുണയുടെയും പ്രാധാന്യം സൂചിപ്പിക്കുന്നു. ഒരു രാജകുമാരൻ എന്ന നിലയിൽ പോലും വിനയത്തിന്റെയും എളിമയുടെയും മൂല്യ പ്രകടനമാണ് ശ്രീരാമൻ കാണിച്ചു തരുന്നത്.
അയോദ്ധ്യയിൽ നിന്നും വനത്തിലേക്കുള്ള യാത്ര ആത്മീയ വളർച്ചയുടെയും സ്വയം കണ്ടെത്തലിന്റെയും ആരംഭമാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ വെല്ലുവിളികളെയും വളർച്ചയ്ക്കുള്ള അവസരങ്ങളായി കാണാൻ നമുക്ക് സാധ്യമാകണം.

രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു,
താമര സാക്ഷനാമാദി നാരായണൻ
ലക്ഷ്മണനായ തനന്തൻ ജനകജാ
ലക്ഷ്മി ഭഗവതി ലോകമായ പരാ.
ഈ രാമ സീത തത്വം എന്നും ഓർമിക്കേണ്ടതല്ലേ!

ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ലെന്നും,സുഖദുഃഖങ്ങൾ സഹജമാണെന്നും, സുഖവും ദുഃഖവും മാറിമാറി ജീവിതത്തിൽ വരുമെന്നും, അവയെല്ലാം ഭഗവാനിൽ അർപ്പിച്ച് നേരിടാൻ ഗുഹനെ ഉപദേശിക്കുന്ന ഭാഗം എന്ത് സുന്ദരമാണ്.

രാമനാമ ജപത്താൽ ബ്രഹ്മമുനിയായി മാറിയ വാല്മീകിയുടെ ആത്മകഥ അത്യന്തം മഹത്തരമാണ്.
ദശരഥൻ പുത്ര ദുഃഖത്താൽ മരണപ്പെടുന്നു. ഭരതൻ വളരെ ദുഃഖിതനായി ക്രോധത്താൽ കൈകേകിയെ ശപിക്കുകയും ചെയ്യുന്നു. ഭരതൻ രാമനെ കാണാനായി വനത്തിൽ വരുന്നു, രാജഭരണം സ്വീകരിക്കാനായി ആവശ്യപ്പെടുകയാണെങ്കിലും രാമൻ നിരസിക്കുന്നു.

സത്യം കാരോമ്യഹം‘ ഞാൻ സത്യം ചെയ്യുന്നു.

രാമൻ തന്റെ വാക്കിൽ ഉറച്ചു നിൽക്കുന്നു. പറഞ്ഞ വാക്കിൽ നിന്ന് മാറുന്നത് ക്ഷത്രിയന് ചേർന്നതല്ലെന്നും, അത് ആത്മഹത്യക്ക് തുല്യമാണെന്നും പറഞ്ഞു ഭരതനെ ആശ്വസിപ്പിക്കുന്നു. ഭരതൻ രാമൻറെ മെതിയടിയുമായി താപസ്സവേഷത്താൽ തിരികെ പോകുന്നത് വളരെ ദുഃഖകരമായ കാഴ്ചയായി.
ഒരാൾക്കുണ്ടാകുന്ന അത്യാഗ്രഹവും അഹന്തയും കാരണം എത്രപേരുടെ സന്തോഷവും സമാധാനവും ആണ് ഇല്ലാതാകുന്നത് എന്ന് ഈ കഥയിലൂടെ നമ്മെ ബോധിപ്പിക്കുന്നു.

സർവ ലോകങ്ങളും നിങ്കൽ വസിക്കുന്നു
സർവ്വലോകേഷു നീയും വസിച്ചീടുന്നു രാമ!

ഉദയകിരണം , ചേര്‍ത്തല

error: Content is protected !!