കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധ മാർച്ച്

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിക്കുന്ന, അധ്യാപക പ്രതിഷേധ മാർച്ച് 2025 സെപ്റ്റംബർ 26-ന് തിരുവനതപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണയോടെ നടക്കുകയാണ്. 2018 മുതൽ സ്ഥിരനിയമനാംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകർ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളിൽ ജോലി ചെയ്യുന്നു. കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തിപ്പെടുത്തുന്ന എയ്ഡഡ് മേഖലയെ പാടെ തകർക്കുന്ന സർക്കാർ നയത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ മുന്നറിയിപ്പ് സമരം.

ഭിന്നശേഷി സംവരണം ഞങ്ങളുടെ സ്കൂളുകളിൽ നടപ്പിലാക്കാൻ തയ്യാറാണെന്ന് ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ സർക്കാരിന് സത്യവാങ്മൂലം നൽകിയിട്ടുള്ളതാണ്. കോടതി വിധിയനുസരിച്ച് അത്തരത്തിലുള്ള മുഴുവൻ ഒഴിവുകളും മാനേജ്മെൻ്റ്കൾ ഒഴിച്ചിട്ടിട്ടുമുണ്ട്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ലഭ്യമായ മുഴുവൻ പേരെയും നിയമിച്ച് കഴിഞ്ഞു. വസ്തുത ഇതായിരിക്കെ, ഭിന്നശേഷി അധ്യാപകരെ പൂർണ്ണമായി നിയമിക്കാതെ മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കില്ലയെന്നുള്ള പിടിവാശിക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ ശാഠ്യം സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത എൻ എസ് എസ് മാനേജ്മെന്റിന് , സർക്കാർ അനുകൂല ഉത്തരവ് പുറപ്പെടുവിച്ച് നിയമനാംഗീകാരം നൽകുമ്പോൾ, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും ഈ വിധി ബാധകമാണ് എന്നുള്ള സുപ്രീം കോടതി ഉത്തരവും , നാലു മാസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കണം എന്ന ഹൈക്കോടതി വിധികളും കാറ്റിൽ പറത്തുന്ന സർക്കാരിൻ്റെ നീതിനിഷേധത്തിനെതിരെ കേരളത്തിലെ മുഴുവൻ കത്തോലിക്കാ കോർപ്പറേറ്റ് മാനേജ്മെന്റുകളിലെ അധ്യാപകർ സംഘടിപ്പിക്കുന്നതാണ് ഈ അവകാശ സമരം.
32 കത്തോലിക്കാ രൂപതകളിൽ നിന്നായി നാലായിരത്തിലധികം വരുന്ന അധ്യാപകർ സമരത്തിൽ പങ്കെടുക്കും.

2018 മുതൽ 2021 വരെയുള്ള അധ്യാപക നിയമനങ്ങൾ സർക്കാർ താൽക്കാലികമായാണ് അംഗീകരിച്ചിരിക്കുന്നത്. 2021-ന് ശേഷം മാനേജ്മെന്റ് സ്കൂളുകളിലെ മുഴുവൻ നിയമനങ്ങളും ദിവസ വേതനാടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇതിനും പലവിധ സങ്കീർണ്ണ ഉത്തരവുകൾ പ്രതിസന്ധികൾ തീർക്കുന്നു. ഇത്തരത്തിൽ ദിവസക്കൂലിക്കാരായി തരംതാഴ്ത്തപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് യോഗ്യരായ അധ്യാപകർക്ക് കേരള സർവ്വീസ് റൂളും ചട്ടവും പ്രകാരമുള്ള ഇൻക്രിമെന്റ്,ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങളോ ,പ്രൊബേഷനോ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ഇത്തരത്തിൽ തരംതാഴ്ത്തപ്പെട്ടിരിക്കുന്ന അധ്യാപകർക്ക് നിയമാനുസൃതമായി ഉള്ള അവധി ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവിതം വഴിമുട്ടി, ശമ്പളം നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് അധ്യാപക ആത്മഹത്യകളും കേരളത്തിൽ സംഭവിക്കുന്നത് ,ബന്ധപ്പെട്ടവർ കണ്ണ് തുറന്ന് കാണേണ്ടതുണ്ട്, എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സമരം. രാഷ്ട്രത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന അധ്യാപക സമൂഹത്തെ ആത്മാഭിമാനത്തോടെ ജോലി ചെയ്യുവാൻ അനുവദിക്കാത്ത കേരള സർക്കാരിൻറെ തരംതാണ നിലപാടിനെതിരെ, കേരളത്തിലെ കത്തോലിക്ക അധ്യാപകരുടെ ശക്തമായ പ്രതിഷേധത്തിന് തലസ്ഥാനനഗരി ഈ വെള്ളിയാഴ്ച സാക്ഷ്യം വഹിക്കും.

അധ്യാപകരുടെ ഈ പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും കേരളത്തിലെ എല്ലാ രൂപതകളിലെ കോർപ്പറേറ്റ് മാനേജർമാരും ഡയറക്ടർമാരും സംസ്ഥാന- രൂപതാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളും നേതൃത്വം നൽകും.

error: Content is protected !!