പണിമൂല ദേവീ ക്ഷേത്ര പൊങ്കാല മഹോത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി

പണിമൂല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളും ഉപറോഡുകളും റീ ടാറിംഗ് നടത്തുന്നതിനും ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്തുകളിലും കോർപ്പറേഷൻ വാർഡുകളിലും മാലിന്യം നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊങ്കാല മഹോത്സവം ഫെബ്രുവരി 18,19, 20 തീയതികളിലാണ് നടക്കുന്നത്. ഫെബ്രുവരി 20ന് ആണ് പൊങ്കാല.

ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഉത്സവത്തിന്റെ നോഡൽ ഓഫീസറായി നിയമിക്കും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ ക്ഷേത്രത്തിൽ വെച്ച് ഉദ്യോഗസ്ഥ തലത്തിൽ അവലോകന യോഗം ചേരും.

ഉത്സവമേഖലയിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി ഉറപ്പുവരുത്തണം. ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം, ഫയർ എൻജിൻ യൂണിറ്റ് എന്നിവയും സജ്ജമാക്കണം. ഉത്സവ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും എക്സൈസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങണമെന്നും മന്ത്രി ജി.ആർ അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സെക്രട്ടറിയേറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ജി.ശ്രീകുമാർ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് അർച്ചന, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!