കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്.
കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ചേക്കും. രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധവും നടക്കും.
സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ്പണിമുടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ അണിനിരക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാധ്യമ പ്രവർത്തകരുടെ സംഘടനയായ കേരള പത്ര പ്രവർത്തക യൂണിയൻ പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

Previous Post
Next Post
You May Have Missed














