തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഹൃദയപൂർവം ഓണാശംസകൾ നേർന്നു.
അതിജീവനത്തിന് പ്രേരണ നൽകുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി ഓണസന്ദേശത്തിൽ പറഞ്ഞു. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. എന്നാൽ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ഓരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനായി സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും പകരുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും അദ്ദേഹം ആശംസിച്ചു.
ജാതിമത ഭേദമില്ലാതെ ഒരുമിച്ച് നിൽക്കണം
സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർ തക്കംപാർത്തിരിക്കുന്ന കാലമാണിത്. ഇത്തരം സാഹചര്യത്തിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഒരുമയും സാഹോദര്യവുമാണ് ഓണാഘോഷത്തിന്റെ പ്രധാന സന്ദേശം. പരസ്പര സ്നേഹവും സഹകരണവും ശക്തിപ്പെടുത്തുന്ന ആഘോഷമായി ഓണം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ഓണം ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഊഷ്മളമായ ഓണാശംസകൾ നേർന്നാണ് മുഖ്യമന്ത്രിയുടെ സന്ദേശം.















