ഏഴ് വർഷത്തോളമായി തുടരുന്ന ദുരിതത്തിന് അറുതി വരുത്തണം: കേറയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി

ഏഴ് വർഷത്തോളമായി തുടരുന്ന ദുരിതത്തിന് അറുതി വരുത്തണം. കെ റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണം. ആവശ്യവുമായി കേറയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അടുത്ത ക്യാബിനറ്റിൽ പരിഗണിക്കും എന്ന് ഉറപ്പു നൽകി മുഖ്യന്ത്രി.

തിരുവനന്തപുരം ( 19/5/26) : സിൽവർ ലൈൻ പദ്ധതിക്ക് എന്ന പേരിൽ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിനുമേൽ കരിനിഴൽ വീണിട്ട് എഴ് വർഷത്തോളമായി. ചരിത്രത്തിൽ ഇല്ലാത്ത വിധം കേരളത്തിൽ ഉടനീളം സ്വകാര്യ വ്യക്തികളുടെ ഭൂമി അനധികൃതമായി കൈയേറിയും കല്ലുകൾ സ്ഥാപിച്ചും സർക്കാർതന്നെ ജനങ്ങളിൽ ഭീതി നിറച്ചു. എന്നാൽ ശക്തമായ പ്രതിഷേധത്തിൽ പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിൻവലിക്കുക എന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിഞ്ഞ സർക്കാർ തയ്യാറായില്ല.

കേരളത്തെ പാരിസ്ഥിതികമായി തകർക്കുകയും ജനവാസം അസാധ്യമാക്കി തീർക്കുകയും ചെയ്യുന്ന തരത്തിൽ അശാസ്ത്രീയ നിർമ്മാണത്തിനാണ് സർക്കാർ മുന്നോട്ടുവന്നത്. ലക്ഷക്കണക്കിന് ജനങ്ങളെ കുടിയിറക്കി തെരുവാധാരമാക്കുന്ന പദ്ധതിക്കായി പുനരധിവാസം എന്ന വാക്ക് സർക്കാർ പരിഗണനയിൽ എവിടെയും ഉണ്ടായിരുന്നില്ല. വർദ്ധിച്ച ചാർജ് നൽകി സമ്പന്നർക്കായി മാത്രം ഒരുക്കുന്ന പദ്ധതിക്കായി കോടികൾ കടം വാങ്ങാനായി യുക്തി രഹിതമായ വരവ് ചെലവ് കണക്കുകളുമായി തട്ടിക്കൂട്ടിയ ഡിപിആറിന് അനുമതി ലഭിച്ചില്ല. 11 ജില്ലകളിൽ സിൽവർ ലൈനിനായി ആരംഭിച്ച ഓഫീസുകൾ പ്രവർത്തനം അവസാനിപ്പിച്ച് ജീവനക്കാരെ പിൻവലിച്ചു. സമരസമിതിയും കേരളത്തിലെ പരിസ്ഥിതി – സാമൂഹ്യ പ്രവർത്തകരും ഉന്നയിച്ച വസ്തുതകൾ എല്ലാം ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാൻ ആവില്ല എന്ന് കാണിച്ച് കഴിഞ്ഞ സർക്കാർ കേന്ദ്രത്തിന് അയച്ച കത്തും സമരസമിതി വിവരാവകാശ നിയമപ്രകാരം നേടിയെടുത്തിരുന്നു.

ജനങ്ങളെ ദ്രോഹിച്ച് ഒരു വൻകിട പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ സമരസമിതി ജനങ്ങൾക്കിടയിൽ പ്രചരണം നടത്തി. സമരസമിതിക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ കക്ഷികളും നേതാക്കളുമാണ് ഇപ്പോൾ ഭരണത്തിൽ ഉള്ളത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയ മുഖ്യമന്ത്രി പദ്ധതി പിൻവലിച്ച് ഉത്തരവിറക്കും എന്നാണ് സമിതി പ്രതീക്ഷിക്കുന്നത് എന്ന് സംസ്ഥാന ചെയർമാൻ എം പി ബാബുരാജ്, ജനറൽ കൺവീനർ എസ് രാജീവൻ, രക്ഷാധികാരിമാരായ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി, കെ ശൈവപ്രസാദ് എന്നിവർ പറഞ്ഞു.

കടുത്ത പോലീസ് അതിക്രമം നേരിട്ട റോസിലിൻ ഫിലിപ്പ്, മിനി കെ ഫിലിപ്പ്, കോഴിക്കോട് കാട്ടിലെ പീടിക സ്ഥിരം സമരപ്പന്തൽ പ്രതിനിധി നസീർ ന്യൂജല , മാടപ്പള്ളി സമരപ്പന്തൽ പ്രതിനിധി കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ, വി. കെ രവീന്ദ്രൻ (കാസർഗോഡ് ജില്ലാ ചെയർമാൻ) എ. പി.ബദറുദ്ദീൻ
(കണ്ണൂർ ജില്ല ചെയർമാൻ), ഫിലിപ്പ് വർഗീസ് (ആലപ്പുഴ ജില്ല ചെയർമാൻ ), രാജൻ എൻ.എ. (എറണാകുളം ജില്ലാ വൈസ് ചെയർമാൻ), എ.എം സുരേഷ് (തൃശൂർ ജില്ല കൺവീനർ), ശരണ്യരാജ് (സംസ്ഥാന വനിതാ കൺവീനർ) എ.ഷൈജു (തിരുവനന്തപുരംജില്ലാ കൺവീനർ) സതിടീച്ചർ ഒഞ്ചിയം, ജയമണി, നസീറ സുലൈമാൻ, എ സബൂറ (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) എന്നിവർ പങ്കെടുത്തു.

error: Content is protected !!
onwin