വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ ദുരന്തമാണെന്ന് ഹോമിയോ മെഡിക്കൽ കൊളേജ് മുൻ പ്രൊഫസർ ഡോ. ജോസ് ഐസക് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഭൂരിഭാഗം പേർക്കും വൻകുടൽ കാൻസർ, ഗ്യാസ്ട്രിക് ഡിസോർഡേഴ്സ്,
ജീവിതശൈലി – ഉപാപചയ വൈകല്യങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണെന്നും അതിനാൽ പരമ്പരാഗത ഭക്ഷണശൈലികൾ ശീലിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് തിരുവല്ലം എയ്സ് എഞ്ചിനീയറിംഗ് കോളെജിൽ കേരള സ്റ്റേറ്റ് ഹെൽത്ത് സർവീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഫറൂഖ് സയ്യിദ് അദ്ധ്യക്ഷനായിരുന്നു. ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണർ സി.വി ജയകുമാർ മുഖ്യ അതിഥിയായിരുന്നു. ജില്ലാ എഡ്യൂക്കേഷൻ അൻ്റ് മാസ്സ് മീഡിയ ഓഫീസറും ഡി എം ഒ യുമായ പമീല. ബി എന്നിവർ ഭക്ഷ്യസുരക്ഷാ സന്ദേശം നൽകി. ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.ഗോപിക എസ്. ലാൽ ഭക്ഷ്യ സുരക്ഷ ക്ലാസ് നയിച്ചു.

വിഴിഞ്ഞം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സുനിൽ ആർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.സെമിനാറിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ ഫിലിം പ്രദർശനവും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നടന്നു.

error: Content is protected !!