അപൂര്‍വ രോഗ പരിചരണത്തിന് കെയര്‍ പദ്ധതി, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍

തിരുവനന്തപുരം: അപൂര്‍വ രോഗ പരിചരണത്തിനായുള്ള കെയര്‍ (KARe: Kerala United Against Rare Diseases) പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി 16ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും.

ആരോഗ്യ മേഖലയിലെ സുപ്രധാനങ്ങളായ 3 പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അപൂര്‍വ രോഗ പരിചരണത്തിനായി കെയര്‍ സമഗ്ര പദ്ധതി

അപൂര്‍വ രോഗ പരിചരണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന പുതിയ സമഗ്ര പദ്ധതിയാണ് കെയര്‍. അപൂര്‍വരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പാണിത്. അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതിയും ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. രണ്ട് പദ്ധതികളിലുമായി 61 കുട്ടികള്‍ക്ക് മരുന്ന് നല്‍കി. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകള്‍ക്ക് ഈ തുക മതിയാകില്ല. ഇത് കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള സമഗ്ര പരിചരണ പദ്ധതി നടപ്പിലാക്കുന്നത്.

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍

നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നത്. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. അതില്‍ പ്രവര്‍ത്തനസജ്ജമായ 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്. നഗര പ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവില്‍ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടര്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാര്‍ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 8 മണി വരെ സേവനങ്ങള്‍ ലഭ്യമാകും.

മള്‍ട്ടിപര്‍പ്പസിനായി അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മള്‍ട്ടിപര്‍പ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി അനുമതി നല്‍കിയ 90 ഐസൊലേഷന്‍ വാര്‍ഡുകളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനം മുമ്പ് നടത്തിയിരുന്നു. ഇതുകൂടാതെയാണ് 37 ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കിയത്. എം.എല്‍.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എല്‍. ആണ്. പ്രീ എഞ്ചിനീയര്‍ഡ് സ്ട്രക്ച്ചര്‍ ഉപയോഗിച്ചാണ് മെഡിക്കല്‍ ഗ്യാസ് ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2,400 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം തുടങ്ങിയവ ഓരോ ഐസോലേഷന്‍ വാര്‍ഡിലും സജ്ജീകരിച്ചിട്ടുണ്ട്.

News Desk

Recent Posts

ബർത്ത്ഡേ സ്പെഷ്യലായി കമൽഹാസന്റെ വേട്ടയാട് വിളയാട് വീണ്ടും എത്തുന്നു

ഉലകനായകൻ കമൽഹാസന്റെ ബർത്ത്ഡേ ദിവസമായ നവംബർ 7 ന്, കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട്, ബർത്ത്ഡേ…

3 hours ago

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി  കെ ബി ഗണേഷ്…

3 hours ago

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ: കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് തുറന്നു

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR 2025) ന്റെ ഭാഗമായി കളക്ടറേറ്റിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ജില്ലാ കളക്ടർ അനു കുമാരി…

3 hours ago

കേന്ദ്ര തൊഴിൽ നയത്തിലെ ‘മനുസ്മൃതി’ സൂചനകൾ തീർത്തും തൊഴിലാളിവിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ "ശ്രം ശക്തി നീതി 2025" എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി…

3 hours ago

മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കികലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും…

3 hours ago

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായി

മൊബൈൽ ആപ്പ് പുറത്തിറക്കികേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി - പ്രധാൻമന്ത്രി ജൻ ആരോഗ്യ…

23 hours ago