ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

250 രോഗികള്‍ക്ക് അന്യൂറിസം കോയിലിംഗ് ചികിത്സ വിജയകരമായി നല്‍കി

തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിന് കീഴില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റിലാണ് നൂതന അന്യൂറിസം കോയിലിംഗ് ചികിത്സ ലഭ്യമാക്കിയത്. തലയോട്ടി തുറന്നുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതിനാല്‍ തന്നെ മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കാനും വേഗത്തില്‍ രോഗമുക്തി നേടാനും സാധിക്കുന്നു. നൂതനമായ ചികിത്സ പരമാവധി രോഗികള്‍ക്ക് ലഭ്യമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കാരണം കുമിളകള്‍ (അന്യൂറിസം) ഉണ്ടായാല്‍ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കുന്ന രോഗമാണ്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തു വരുന്നത്. എന്നാല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കോയിലിംഗ് ടെക്‌നിക്കിലൂടെ ശസ്ത്രക്രിയ ഇല്ലാതെ ഇത് പരിഹരിക്കാന്‍ സാധിക്കുന്നു. കയ്യിലേയോ കാലിലേയോ രക്തക്കുഴല്‍ വഴി തലച്ചോറിലെ രക്തക്കുഴലിലെത്തി, കോയില്‍, സ്റ്റെന്റ്, ബലൂണ്‍ എന്നിവ ഉപയോഗിച്ച് കുമിള അടയ്ക്കുന്ന ചികിത്സാ രീതിയാണ് ഇത്.

സംസ്ഥാനത്ത് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ, ഇത്രയും രോഗികള്‍ക്ക് ഈ ചികിത്സ നല്‍കിയ ഏക സ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഈ ചികിത്സയിലെ നൂതന സമ്പ്രദായമായ ഫ്‌ളോ ഡൈവെര്‍ട്ടര്‍ ചികിത്സയും 60ലേറെ രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി.

സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ ചെയ്ത് കൊടുക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത രോഗികള്‍ക്ക് പ്രൊസീജിയറിന് ആവശ്യമായ കോയില്‍, സ്റ്റെന്റ്, ബലൂണ്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ കുറഞ്ഞ ചെലവ് മാത്രമേ ആകുന്നുള്ളൂ.

പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത് കുമാര്‍, സുപ്രണ്ട് ഡോ. ശ്രീജയന്‍ എംപി എന്നിവരുടെ ഏകോപനത്തില്‍ റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജന്‍, അനേസ്തീഷ്യ വിഭാഗം മേധാവി ഡോ. രാധ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ബീന വാസന്തി, മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജയേഷ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് അസി പ്രൊഫ. ഡോ. രാഹുല്‍ കെ.ആര്‍., ഡോ. പ്രസാദ്, റേഡിയോഗ്രാഫര്‍മാരായ ബെന്നി, രഞ്ജിത്ത്, പ്രദീപ്, അച്യുത്, നഴ്‌സുമാരായ റീന, ജിസ്‌നി, അപര്‍ണ, അനുഗ്രഹ് എന്നിവരാണ് ഈ ചികിത്സ നടത്തിയത്.

News Desk

Recent Posts

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ നറുക്കെടുത്തു, റിചിന്‍ ആദ്യ വിജയിയായി

കോട്ടയം: ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യദിന നറുക്കെടുപ്പ് നടത്തി. കോട്ടയം…

1 day ago

വയറിനെ അലട്ടുന്ന ഐ.ബി.എസ്; തിരിച്ചറിയാം അപകടസാധ്യതകളും ലക്ഷണങ്ങളും

ആഗോളതലത്തിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ…

6 days ago

നഗ്നത പ്രദർശനം നടത്തിയ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ…

1 week ago

മദ്യലഹരിയിൽ മരണപ്പാച്ചിൽ. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…

1 week ago

തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…

1 week ago

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…

1 week ago