തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നിർദേശം നൽകി. വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (DTPC) പ്രത്യേക ജാഗ്രതാ നിർദേശമാണ് കൈമാറിയത്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും മഴയുടെ സ്വാധീനം അനുഭവപ്പെടുന്ന സമീപ ജില്ലകളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ തുടരണമെന്നാണ് നിർദേശം.
മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ള മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഴ ശമിക്കുന്നതുവരെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. അപകടസാധ്യതയുള്ള റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ ഗതാഗത-യാത്രാ നിയന്ത്രണങ്ങൾ നടപ്പാക്കുകയും വേണം.
കേരളത്തിലെത്തുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾക്ക് മഴ മുന്നറിയിപ്പും സുരക്ഷാ നിർദേശങ്ങളും സമയബന്ധിതമായി ലഭ്യമാക്കണമെന്നും, അപകടസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട അടിയന്തര ഫോൺ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുജനങ്ങളെ അറിയിക്കണമെന്നും, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ്, ദുരന്തനിവാരണ, അഗ്നിരക്ഷാസേന എന്നിവയുടെ കൺട്രോൾ റൂമുകളുമായും പങ്കുവയ്ക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങളോടും വിനോദസഞ്ചാരികളോടും അധികൃതർ അഭ്യർഥിച്ചു.

