ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് തൊഴിൽ വകുപ്പ് ജൂലൈ 28ന് ആരംഭിച്ച പരിശോധന കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു.

സംസ്ഥാനമൊട്ടാകെയുള്ള ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റൻറ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമാണ് സ്പെഷ്യൽ ഡ്രൈവ്. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം, കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻറ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ) ഹോളിഡേയ്‌സ് നിയമം, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ആക്ട് എന്നീ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പരിശോധന. ആകെ 50 സ്ഥാപനങ്ങളിലാണ് ജൂലൈ 30ന് പരിശോധന നടത്തിയത്. രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ എണ്ണം 98 ആയി. ജൂലൈ 30ന് തിരുവനന്തപുരം-2, കൊല്ലം-2, ആലപ്പുഴ-6, പത്തനംതിട്ട-2, ഇടുക്കി-2, കോട്ടയം-4, എറണാകുളം-6, തൃശ്ശൂർ-10,.പാലക്കാട്-3, മലപ്പുറം-2, കോഴിക്കോട്-2, വയനാട്-1, കണ്ണൂർ-3, കാസർഗോഡ്-5 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പരിശോധനയുടെ കണക്ക്.

സ്ഥാപനങ്ങളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് പരിശോധന കുറിപ്പ് നൽകി. നിയമ ലംഘനങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമ പ്രകാരം പരിശോധന നടത്തിയതിൽ തൊഴിലാളികളെ 8 മണിക്കൂറിൽ കൂടൂതൽ ജോലി ചെയ്യിക്കുക,സ്പ്രെഡ് ഓവർ സമയ ലംഘനം, കാഷ്വൽ ലീവ്, സിക്ക് ലീവ്,ആന്വൽ ലീവ് എന്നിവ നൽകാതിരിക്കുക, ജീവനക്കാർക്ക് ഇരിപ്പിടം, വിശ്രമ സ്ഥലം,ക്രഷ് സൗകര്യം എന്നിവ നൽകാതിരിക്കുക, ഇൻറേണൽ കംപ്ലയിൻറ് കമ്മിറ്റി രൂപീകരിക്കാതെ ഇരിക്കുക,രേഖകളും രജിസ്റ്ററുകളും സൂക്ഷിക്കാതിരിക്കുക എന്നീ വീഴ്ചകൾ വിവിധ സ്ഥാപനങ്ങളിൽ കണ്ടെത്തി.

കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻറ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ) ഹോളിഡേയ്സ് നിയമ പ്രകാരം പരിശോധന നടത്തിയതിൽ മസ്റ്റർ റോൾ സൂക്ഷിക്കാതിരിക്കുക, ദേശീയ അവധി ദിനങ്ങളിൽ ജോലി ചെയ്തതിന് ഇരട്ടി വേതനം നൽകാതിരിക്കുക,അവധി ദിനങ്ങൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതെയിരിക്കുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ആക്ട് പ്രകാരം പരിശോധന നടത്തിയതിൽ തൊഴിലാളികളുടെ പട്ടിക സൂക്ഷിച്ചിട്ടില്ല എന്നീ നിയമ ലംഘനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

error: Content is protected !!