തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ സാങ്കേതിക തസ്തികകളിലേക്ക് പി.എസ്.സി വഴി ജീവനക്കാരെ നിയമിക്കുന്നതുവരെ ദിവസവേതനത്തിലോ കരാർ അടിസ്ഥാനത്തിലോ നിയമനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആയുർവേദ കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകി.
പാമ്പുകളെ പരിപാലിക്കുന്ന ഹെർപ്പറ്റോളജിസ്റ്റ് തസ്തികയിലേക്ക് ഒഴിവുള്ള വിവരം 2009 ൽ പി.എസ്.സി. യെ അറിയിച്ചിട്ടുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള യോഗ്യതയിൽ മാറ്റം വരുത്താൻ പി.എസ്.സി നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാർ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
കോളേജിലുള്ള പാമ്പുകളുടെ എണ്ണം അധികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴുള്ള പാമ്പുകളെ സംരക്ഷിക്കാൻ സ്ഥലം ലഭ്യമാണ്. എല്ലാ കൂടുകളും താക്കോലിട്ട് പൂട്ടിയെടുക്കാവുന്ന തരത്തിലാണ്. കോളേജ് ഫാർമസിയിലുള്ള ഉപയോഗശൂന്യമായ യന്ത്രസാമഗ്രികൾ ഉടനെ തന്നെ നീക്കം ചെയ്യാൻ പ്രിൻസിപ്പലും ക്ലീൻകേരള കമ്പനി ജില്ലാ മാനേജരും നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
കോളേജിലെ മാലിന്യസംസ്കരണവും വിഷപാമ്പുകളെ വളർത്തുന്ന രീതിയും അശാസ്ത്രീയമാണെന്ന് ആരോപിച്ച് ഡോ. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

