കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2021ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ (ആഗസ്റ്റ് 25 ന്) വൈകിട്ട് 6 മണി മുതൽ നിശാഗന്ധിയിലെ അരങ്ങിലെത്തുന്നത്.
പത്മശ്രീ രാമചന്ദ്ര പുലവരും സംഘത്തിലെ ഏഴ് കലാകാരന്മാരും ചേർന്നാണ് ‘മഹാബലി ചരിതം’ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത പാവനിർമാണവും കഥപറച്ചിൽ ശൈലിയും സംഗീതവും വാദ്യങ്ങളും വെളിച്ചത്തിന്റെ സവിശേഷമായ വിന്യാസവും സമന്വയിപ്പിച്ചാണ് അവതരണം. മഹാബലിയുടെ സുവർണ്ണകാലം, പ്രജാക്ഷേമത്തിനായി നിലകൊണ്ട മഹാരാജാവ്, ദേവന്മാരുടെ ആശങ്ക, വാമനാവതാരം, മഹാബലിയുടെ ത്യാഗം, പാതാളത്തിലേക്കുള്ള യാത്ര, വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനെത്തുന്ന മഹാബലി തുടങ്ങിയ ഐതിഹ്യ സംഭവങ്ങളാണ് കഥയുടെ പ്രധാന ഭാഗങ്ങൾ.
അവതരണത്തിനായി ഏകദേശം 80 പരമ്പരാഗത തോൽപ്പാവകളാണ് ഉപയോഗിക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും രൂപവും ചലനവും പ്രത്യേകം തയ്യാറാക്കിയ തോൽപ്പാവകളിലൂടെ തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നു. പാവകളിലൂടെ രൂപപ്പെടുന്ന നിഴൽരൂപങ്ങളും പിന്നിൽ തെളിയുന്ന പരമ്പരാഗത എണ്ണവിളക്കുകളുടെ വെളിച്ചവും ചേർന്ന് പ്രേക്ഷകർക്ക് അപൂർവ്വമായ ദൃശ്യാനുഭവം സമ്മാനിക്കും.















