Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കല്ലേറ്റുംകരയോടുള്ള അവഗണന റെയിൽവേയുടെ ശ്രദ്ധയിൽ കൊണ്ടുവരും: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു പറഞ്ഞു. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിലെ ശോചനീയാവസ്ഥ നേരിൽക്കണ്ട് വിലയിരുത്തുകയായിരുന്നു മന്ത്രി.

പഴയകാല റെയിൽവെ സ്റ്റേഷനുകളിൽ പശ്ചാത്തലസൗകര്യത്തിൽ ഇത്ര അവഗണന നേരിടുന്ന സ്റ്റേഷൻ വേറെ ഉണ്ടാവില്ലെന്നും ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ അധികൃതരുടെ പെർഫോമൻസ് ദയനീയമാണെന്നും മന്ത്രി പറഞ്ഞു.

വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും പ്രതിവർഷം വർദ്ധന ഉള്ളപ്പോഴും, കഴിഞ്ഞ അഞ്ചു വർഷത്തിലും ഒരു മുന്നേറ്റവും സ്റ്റേഷന് ഉണ്ടായിട്ടില്ല. സ്റ്റേഷൻ പ്രവർത്തനത്തെപ്പറ്റിയും സൗകര്യവർദ്ധനയോട് റെയിൽവെ അധികൃതർ കാണിക്കുന്ന ശ്രദ്ധക്കുറവിനെപ്പറ്റിയും യാത്രക്കാർക്കും നാട്ടുകാർക്കും നിരവധി പരാതികളാണുള്ളത്.

പാസഞ്ചേഴ്സ് അസോസിയേഷനും സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ചെയ്യുന്നവരുടെയും ആക്ഷേപങ്ങൾ ഗുരുതരമാണ്. പാസഞ്ചറുകളടക്കം നിലവിലെ ട്രെയിനുകൾക്ക് ഉണ്ടായിരുന്ന സ്റ്റോപ്പുകൾ നിർത്തലാക്കിയതടക്കമുള്ള ആക്ഷേപങ്ങൾ അധികൃതർ ശ്രദ്ധിച്ചിട്ടു പോലുമില്ല. ശുചിമുറിയും വിശ്രമമുറിയും പോലുള്ള നിർബന്ധിത സൗകര്യങ്ങളിൽ പോലും പരിതാപകരമാണ് നില.

ഒന്നര വർഷം മുമ്പു തുടങ്ങിയ കുളിമുറി നിർമ്മാണം സമയത്തിനു തീർക്കാനുള്ള മുൻകൈ പോലും സ്റ്റേഷൻ അധികൃതർ എടുത്തിട്ടില്ല. ബഹു. എംപി അഞ്ചു വർഷമായി സ്റ്റേഷൻ സന്ദർശിച്ചിട്ടു പോലുമില്ലാത്ത സ്ഥിതിയാണ്. കേന്ദ്രമന്ത്രിയുടെയും റെയിൽവെ ബോർഡിന്റെയും എംപിയുടെതന്നെയും അടിയന്തിര ശ്രദ്ധയിൽ ഇവ കൊണ്ടുവരുമെന്നും മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്ററുടെയും മറ്റു ജനപ്രതിനിധികളുടെയും ഒപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രി യാത്രക്കാരുടെ വിമർശനങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുകയും പരിഹാരത്തിനായി ഇടപെടുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!