വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തന്നെയാണ്. 1937 ഒക്‌ടോബര്‍ 30-ന് നടന്ന പ്രവര്‍ത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ഇവ വെട്ടിമാറ്റിയത്. ഇത്തരത്തില്‍ മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് ഇവിടെ അവതരിപ്പിച്ചത്. 1950 ജനുവരി 24-ാം തീയ്യതി ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 1937-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിയതുമാണ്.
വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ വെട്ടി മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായി അവതരിപ്പിച്ചത്.
ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങില്‍ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോള്‍ കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബഹുസ്വര സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നതിനിടയാക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ല. വര്‍ഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുന്ന ഘട്ടത്തില്‍ മതനിരപേക്ഷതക്ക് പോറലേല്‍പ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

