തിരുവനന്തപുരം: കേരളത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി മുൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉയർത്തിയ വിവാദ പരാമർശങ്ങൾ അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തോടും ദേശാഭിമാന വികാരങ്ങളോടും ചേർന്നു നിൽക്കുന്ന വന്ദേമാതരത്തെ പോലും മതപരമായ കണ്ണാടി ധരിച്ച് കാണാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ബോധത്തിന്റെ ഭാഗമായ ഗാനത്തെ കുറിച്ച് അനാവശ്യ സംശയങ്ങളും ആശങ്കകളും ഉയർത്തുന്നത് സമൂഹത്തിൽ വിഭജന ചിന്തകൾക്ക് വഴിവെക്കുന്നതാണ്.
വന്ദേമാതര ഗാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മഹത്തായ സാംസ്കാരിക പൈതൃകമാണെന്ന സത്യത്തെ മറച്ചുവയ്ക്കാനാവില്ല. മതമൗലികവാദ ശക്തികളെ സന്തോഷിപ്പിക്കാനും ഒരു പ്രത്യേക വോട്ട്ബാങ്കിനെ പ്രീതിപ്പെടുത്താനും വേണ്ടിയുള്ള രാഷ്ട്രീയ നിലപാടായിട്ടാണ് റിയാസിന്റെ പ്രസ്താവനയെ പൊതുസമൂഹം വിലയിരുത്തുന്നതെന്നും അനൂപ് ആന്റണി പറഞ്ഞു.
ദേശീയ വികാരങ്ങളോട് ആദരവില്ലാത്ത ചില തീവ്രവാദ-മൗലികവാദ നിലപാടുകൾക്ക് മുന്നിൽ സിപിഎം നിരന്തരം വഴങ്ങിക്കൊടുക്കുന്ന സമീപനത്തിന്റെ തുടർച്ചയാണ് ഈ പ്രസ്താവന. വന്ദേമാതരം പോലൊരു ദേശീയ പ്രചോദന ഗാനത്തെ പോലും എതിർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് മതമൗലികവാദികളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നത് പകൽപോലെ വ്യക്തമാണ്. ഇത്തരം അപകടകരമായ രാഷ്ട്രീയം കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ പോലുള്ള ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ വികാരങ്ങളെ ഉയർത്തിപ്പിടിക്കുന്ന കാര്യങ്ങളിൽ സർക്കാർ കൂടുതൽ അഭിമാനത്തോടെ നിലകൊള്ളേണ്ടതായിരുന്നു. എന്നാൽ അതിനെതിരെ ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും പേരിൽ തെറ്റായ ആശങ്കകൾ സൃഷ്ടിക്കുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.
വന്ദേമാതരത്തിന്റെ 150ആം വാർഷികത്തോട് അനുബന്ധിച്ച് അതിന്റെ പൂർണ്ണരൂപം ആലപിക്കാനും, അതിനെ ആക്ഷേപിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ട്. അത് മുൻ മന്ത്രിക്ക് അറിയാത്തതാണോ, മനഃപൂർവം മറന്നതാണോ എന്നും അനൂപ് ആന്റണി ചോദിച്ചു.
ദേശീയ ഗാനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും ആദരിക്കുന്നതിൽ കേരളം ഒരിക്കലും പിന്നോട്ടുപോകരുത്. രാഷ്ട്രീയ ലാഭത്തിനായി ദേശാഭിമാനത്തെ സംശയത്തിന്റെ നിഴലിലാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നയിക്കുന്ന പുതിയ സർക്കാർ വികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നും, ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന അനാവശ്യ വിവാദങ്ങളിൽ നിന്ന് ഇടതുപക്ഷം വിട്ടുനിൽക്കണമെന്നും അനൂപ് ആന്റണി കൂട്ടിച്ചേർത്തു.

