ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം നടത്തുന്ന യാത്രക്കാരിൽ നിന്ന് ₹1,000 വരെ പിഴ ഈടാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ പരമാവധി പിഴ ₹500 ആയിരുന്നു.
ഇന്ത്യൻ റെയിൽവേ ഭേദഗതി ചട്ടങ്ങൾ 2026 പ്രകാരം റെയിൽവേ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് പുതിയ പിഴനടപടി പ്രാബല്യത്തിൽ വരുന്നത്.
പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്ക് കോടതിയിൽ വിചാരണ നേരിടേണ്ടിവരും. കോടതിക്ക് ₹2,000 വരെ പിഴ ചുമത്താനും സാധിക്കും.
എന്തൊക്കെ ചെയ്താൽ പിഴ?
റെയിൽവേ പരിസരങ്ങളിലോ ട്രെയിനുകൾക്കുള്ളിലോ മാലിന്യം വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ പുതിയ ചട്ടങ്ങളുടെ പരിധിയിൽ വരും.
- മാലിന്യങ്ങൾ വലിച്ചെറിയുക അല്ലെങ്കിൽ ഉപേക്ഷിക്കുക
- ട്രെയിനിലോ റെയിൽവേ പരിസരത്തോ പാചകം ചെയ്യുക
- കുളിക്കുക
- തുപ്പുക
- മൂത്രമൊഴിക്കുക
- മലവിസർജ്ജനം നടത്തുക
- മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ നൽകുക
- വാഹനങ്ങൾ കഴുകുക
- പാത്രങ്ങളോ തുണികളോ അലക്കുക
- റെയിൽവേ പരിസരത്ത് അനധികൃതമായി വസ്തുക്കൾ സൂക്ഷിക്കുക
തുടങ്ങിയ പ്രവൃത്തികൾക്ക് പിഴ ഈടാക്കാം.
പോസ്റ്റർ ഒട്ടിച്ചാലും നടപടി
അനുമതിയില്ലാതെ ട്രെയിൻ കോച്ചുകളിലോ റെയിൽവേയുടെ സ്വത്തുക്കളിലോ പോസ്റ്ററുകൾ ഒട്ടിക്കുക, എഴുതുക, വരയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നിയമലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കൊമേഴ്ഷ്യൽ വിഭാഗത്തിലെ ടിക്കറ്റ് കലക്ടർമാർ തുടങ്ങിയ അധികൃതർക്കാണ് പിഴ ഈടാക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്.
അതേസമയം, റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി അംഗീകൃത വെണ്ടർമാർ ഡസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
റെയിൽവേയുടെ ശുചിത്വം ഉറപ്പാക്കുന്നതിനും യാത്രക്കാർക്കിടയിൽ ഉത്തരവാദിത്തബോധം വർധിപ്പിക്കുന്നതിനുമാണ് നടപടി ലക്ഷ്യമിടുന്നത്.













