പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം ബോർഡിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘത്തെ തടഞ്ഞതെന്നാണ് വിവരം.
കൊട്ടാരക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘം സംവിധാനം ചെയ്യുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് സിനിമാ സംഘം പമ്പ, നിലയ്ക്കൽ മേഖലയിൽ എത്തിയത്.
രണ്ട് ദിവസത്തേക്ക് പമ്പയിലും നിലയ്ക്കലിലും ചിത്രീകരണം നടത്തുന്നതിനായി റാന്നി ഡി.എഫ്.ഒ ഓഫീസിൽ 50,000 രൂപ അടച്ച് അനുമതി തേടിയിരുന്നതായി വനം വകുപ്പ് അധികൃതരും സിനിമാ പ്രവർത്തകരും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് ലഭിച്ചിരുന്നതായും സിനിമയുടെ പ്രൊഡക്ഷൻ വിഭാഗം വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് ഉത്തരവിന്റെ പകർപ്പ് ലഭിച്ചതെന്നാണ് സംഘത്തിന്റെ വിശദീകരണം.
ഉത്തരവുമായി ചിത്രീകരണത്തിനായി നടന്മാരായ ഷൈജു കുറുപ്പ്, സമ്പത്ത്, യോഗി ബാബു എന്നിവർ ഉൾപ്പെടുന്ന സംഘം രാവിലെ നിലയ്ക്കലിൽ എത്തിയപ്പോഴാണ് ദേവസ്വം ഉദ്യോഗസ്ഥർ തടഞ്ഞത്.
വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ചിത്രീകരണത്തിനായി എത്തിയതെന്നുമാണ് സിനിമാ സംഘത്തിന്റെ നിലപാട്. അതേസമയം, ദേവസ്വം ബോർഡിന്റെ അനുമതി ആവശ്യമായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത തേടുകയാണ് ബന്ധപ്പെട്ടവർ.
വനം വകുപ്പിന്റെ അനുമതിയും ദേവസ്വം ബോർഡിന്റെ നിലപാടും തമ്മിലുള്ള വ്യത്യാസമാണ് ചിത്രീകരണ സംഘത്തെ തടയുന്നതിലേക്ക് നയിച്ചതെന്നാണ് നിലവിലെ വിവരം. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.













