കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ. പരിശോധനയുടെ ഭാഗമായി അശോക് കുമാറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായാണ് വിവരം.
കോട്ടയം ജില്ലയിലെ ബാർ ഉടമകളുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അസാധാരണ പരിശോധന നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദീകരണം തേടുന്നതിനായി എസ്. അശോക് കുമാറിനെ അടിയന്തരമായി എക്സൈസ് കമ്മീഷണറേറ്റിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവിധ പരാതികൾ ഉയർന്നിരുന്നു. ബാർ മേഖലയിലെ ക്രമക്കേടുകൾക്ക് ചില ഉദ്യോഗസ്ഥരുടെ ഇടപെടലും പിന്തുണയും ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി പരിശോധന നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്ത നടപടി ശ്രദ്ധേയമാകുന്നത്.
പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അന്വേഷണത്തിന്റെ തുടർനടപടികളും പുറത്തുവരാനുണ്ട്.













