ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങുകൾ നടന്നത്.
രാവിലെ ഏഴുമണിയോടെ സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി ബ്രഹ്മശ്രീ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ ശ്രീ. എ.വി. ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ. സി. മനോജ്, ശ്രീ. മനോജ് ബി. നായർ, ശ്രീമതി എം.യു. ഷിനിജ, ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ.എ.എസ്., അഡ്മിനിസ്ട്രേറ്റർ ഹരി ഗോപാൽ എസ്., ക്ഷേത്രം ഡി.എ. എം. രാധ, ഭരണവിഭാഗം ഡി.എ. പ്രമോദ് കളരിക്കൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു.
തുടർന്ന് ഭക്തജനങ്ങൾക്കും കാഴ്ചക്കുല സമർപ്പിക്കാനുള്ള അവസരം ലഭിച്ചു. നൂറുകണക്കിന് ഭക്തർ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദർശനസായൂജ്യം നേടി.
തിരുവോണ സദ്യയ്ക്ക് പഴംപ്രഥമൻ
ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം നാളെ നടക്കുന്ന തിരുവോണ സദ്യയിലെ വിശേഷ വിഭവമായ പഴംപ്രഥമൻ തയ്യാറാക്കുന്നതിനായി ഉപയോഗിക്കും.
ക്ഷേത്രാവശ്യങ്ങൾക്ക് ശേഷിക്കുന്ന കാഴ്ചക്കുലകൾ ഭക്തർക്ക് ലേലം ചെയ്ത് നൽകുമെന്നും അധികൃതർ അറിയിച്ചു.















