തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക് നൽകിയ കത്തിലാണ് അസോസിയേഷൻ ഇക്കാര്യം അറിയിച്ചത്.
സായാഹ്ന തട്ടുകടകളുടെ പ്രവർത്തനം നഗരത്തിലെ ഇടപ്പഴഞ്ഞി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പുനഃക്രമീകരിക്കാൻ ഉദ്ദേശിക്കുന്നതായി പത്രവാർത്തയിലൂടെ അറിഞ്ഞതായും കത്തിൽ പറയുന്നു. നിലവിൽ തന്നെ ഇടപ്പഴഞ്ഞി പ്രദേശം രൂക്ഷമായ ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന സാഹചര്യമാണ്. ഇതിനുപുറമെ സായാഹ്ന തട്ടുകടകൾ കൂടി എത്തിയാൽ നിലവിലെ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
പ്രദേശത്തെ രണ്ട് കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനവും ഇതിനോടൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവയ്ക്കൊപ്പം സായാഹ്ന തട്ടുകടകൾ കൂടി പ്രവർത്തനം ആരംഭിച്ചാൽ പരിസരവാസികളുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ട് വർധിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നാണ് ഇടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷന്റെ ആവശ്യം. അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ഒപ്പിട്ട കത്താണ് 2026 ഓഗസ്റ്റ് 24ന് നൽകിയിരിക്കുന്നത്.















