തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിക്കുന്ന ചിത്രത്തിന് സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തിൽ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന അദൃശ്യശക്തിയായ ‘വിധി’യാണ് പ്രധാന ആശയം.

മനുഷ്യന്റെ പ്രവർത്തികളെയും ജീവിതത്തിലെ വഴിത്തിരിവുകളെയും നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്തിയെ വിധിയെന്ന് വിളിക്കാമെങ്കിൽ, ‘ഡെസ്റ്റിനി’യിലെ മൂന്ന് കഥകളിലും ആ ശക്തിയുടെ സാന്നിധ്യം വ്യത്യസ്ത തലങ്ങളിൽ കാണാനാകും.
ചിത്രത്തിലെ ആദ്യ കഥ മുൻകാലത്തെ മോശം പ്രവൃത്തികളിൽ പശ്ചാത്തപിക്കുന്ന സി.ഐ. ജയശീലൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. രണ്ടാമത്തെ കഥ കവിയും സാംസ്‌കാരിക പ്രവർത്തകനുമായ നരേന്ദ്രനാഥിന്റെ തകർന്ന കുടുംബബന്ധങ്ങളും അവയെ തിരികെ കൂട്ടിയിണക്കുന്ന സാഹചര്യങ്ങളുമാണ് പ്രമേയമാക്കുന്നത്. മൂന്നാമത്തെ കഥ അനാഥനായ കലാകാരൻ ശന്തനുവും മെയ്ഫ്ളവറും തമ്മിലുള്ള പ്രണയവും അതിന് സംഭവിക്കുന്ന ദാരുണമായ അന്ത്യവുമാണ് അവതരിപ്പിക്കുന്നത്.
പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്, എമിൽ, അർച്ചന ദേവി, ആർച്ച എസ്. നായർ, നജീന ആലംകോട്, കവിത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ രചന സന്തോഷ് കൃഷ്ണ, കിഷോർ ആനകോട് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മനു ഗോകുൽ, ബിജുലാൽ പോത്തൻകോട് എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. മേക്കപ്പ് – വിധു ബാബു, ആർട്ട് – അജി ഏഴാം മൈൽ, എഡിറ്റിംഗ് – വി.എസ്. സജി, ബിനു. അജയ്ഘോഷ് പരവൂർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിന്റെ പി.ആർ.ഒ അജയ് തുണ്ടത്തിൽ.
മൂന്ന് കഥകളിലൂടെ വിധി, പശ്ചാത്താപം, തിരിച്ചറിവ്, കുടുംബബന്ധങ്ങൾ, പ്രണയം തുടങ്ങിയ വ്യത്യസ്ത ജീവിതാനുഭവങ്ങൾ അവതരിപ്പിക്കുന്ന ‘ഡെസ്റ്റിനി’ പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്.















