മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം; നല്ല ഭരണത്തിന്റെ മാതൃകയായി മഹാബലിയുടെ കാലഘട്ടത്തെ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി ജനമനസ്സുകളിൽ ഓർമ്മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓണമെന്ന് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാബലിയുടെ ഭരണകാലമാണ് ഏതൊരു നല്ല ഭരണാധികാരിക്കും എക്കാലത്തെയും വലിയ വെല്ലുവിളിയും മാതൃകയുമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. മാറിമാറി വരുന്ന സർക്കാരുകൾക്കും ഭരണാധികാരികൾക്കും സ്വന്തം ഭരണത്തെ മാവേലിയുടെ ഭരണകാലവുമായി താരതമ്യം ചെയ്യേണ്ടിവരുന്നത് വലിയ ഉത്തരവാദിത്തമാണ്.
കള്ളവും ചതിയും ഇല്ലാതെ സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു കാലഘട്ടം സൃഷ്ടിക്കാൻ സർക്കാരുകൾക്ക് സാധിക്കുമ്പോഴാണ് മഹാബലിയുടെ ഓർമ്മകൾ പൂർണമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണം മലയാളികളുടെ കൂട്ടായ്മയുടെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും ആഘോഷമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക ആഘോഷം കൂടിയാണ് ഓണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതിയെയും കുഞ്ചാക്കോ ബോബൻ പ്രശംസിച്ചു. നാടിന്റെ വികസനത്തോടൊപ്പം യുവശക്തിയെ നല്ല വഴികളിലേക്ക് നയിക്കാനും ഇത്തരം പദ്ധതികൾക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകളും കുഞ്ചാക്കോ ബോബൻ നേർന്നു.















