തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സവിശേഷതകളും പ്രകൃതിസൗന്ദര്യവും അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നതിനായി നിരവധി സമഗ്ര പദ്ധതികൾക്ക് സർക്കാർ തുടക്കമിടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ, കായലുകൾ, നദികൾ എന്നിവയെ സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പ്രോജക്ട് നടപ്പാക്കും.
ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രൂയിസ് ടെർമിനലുകളും റിവർ ക്രൂയിസുകളും ആരംഭിക്കുന്നതിനൊപ്പം റോഡ്, റെയിൽ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തും. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനങ്ങളുടെ പങ്കാളിത്തത്തോടെ സീറോ വേസ്റ്റ് ക്ലീൻ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബീച്ച്, റിവർ, ഫോറസ്റ്റ് ടൂറിസങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം ഓഷ്യനേറിയവും സജ്ജമാക്കും. കേരളത്തിന്റെ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലഘട്ടങ്ങളുൾപ്പെടെയുള്ള സമുദ്രപാരമ്പര്യം ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത രീതിയിലുള്ള അത്യാധുനിക ഫിലിം സിറ്റിയും സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ഓർമയ്ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കൾച്ചറൽ പാർക്കും യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതി ഇപ്പോൾ സർപ്രൈസായി സൂക്ഷിക്കുകയാണെന്നും അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജാതി-മത വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചുചേരുന്ന അപൂർവ അവസരമാണ് ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിന്റെ സന്ദേശവും അനുഭവങ്ങളും വരുംതലമുറകളിലേക്കും കൈമാറേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണക്കാലത്ത് എല്ലാവർക്കും സന്തോഷത്തോടെ കഴിയുന്നതിനായി സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും ജനങ്ങളുടെ കൈകളിലേക്ക് പണം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഘോഷം മാത്രമല്ല, മലയാളിയുടെ ജീവിതവും കേരളത്തിന്റെ സംസ്കാരവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനുള്ള അവസരം കൂടിയാണ് ഓണം വാരാഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഡോ. ശശി തരൂർ എം.പി., എം.എൽ.എമാരായ എം. വിൻസെന്റ്, എൻ. ശക്തൻ, ജി. സ്റ്റീഫൻ, രമ്യ ഹരിദാസ്, സുധീർഷാ പാലോട്, ജി.ആർ. അനിൽ, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ എം. അഞ്ജന, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.















