Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

ഉത്രാട ദിനത്തിൽ നിശാഗന്ധിയിൽ സംഗീതമഴ; തോൽപ്പാവക്കൂത്തും ശ്രദ്ധേയമായി | Onam 2026

1 minute

Read Time

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഉത്രാട ദിനത്തിൽ നിശാഗന്ധി വേദിയിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമായി. രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ നാദവും ഗായിക ശ്രേയ ജയദീപ്, കെ.കെ. നിഷാദ് എന്നിവരുടെ ഗാനങ്ങളും കോർത്തിണക്കിയ ‘മെലഡി മെഡോസ്’ സംഗീതപരിപാടി ശ്രദ്ധേയമായി.

കെ.കെ. നിഷാദ് ആലപിച്ച ‘വരാഹ നദിക്കരയോരം’, മുഹമ്മദ് റഫി ആലപിച്ച പ്രശസ്ത ഹിന്ദി ഗാനം ‘ചൗധ് വിൻ കാ ചാന്ദ് ഹോ’ എന്നിവയോടെയാണ് സംഗീതനിശയ്ക്ക് തുടക്കമായത്. തുടർന്ന് ‘മാവേലി നാടു വാണീടും കാലം’, ‘ഉത്രാടപ്പൂനിലാവേ വാ’, ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ രാജേഷ് ചേർത്തലയുടെ ഓടക്കുഴലിലൂടെ വേദിയിലെത്തി.

‘ശ്യാമമേഘമേ നീ’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ഗാനങ്ങളുമായി ഗായിക ശ്രേയ ജയദീപും കാണികളുടെ കൈയടി നേടി. ഓണത്തിന്റെ സംഗീതവും ആഘോഷവൈവിധ്യവും ഒരുമിച്ചെത്തിയ പരിപാടി നിശാഗന്ധി വേദിയെ ആവേശഭരിതമാക്കി.

മാവേലിയുടെ കഥ പറഞ്ഞ് തോൽപ്പാവക്കൂത്ത്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിവിധ വേദികളിൽ പരമ്പരാഗത അനുഷ്ഠാന-നാടൻ കലാരൂപങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകി. നിശാഗന്ധി വേദിയിൽ പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിച്ച ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഓണത്തിന്റെ ഐതിഹ്യസ്മരണകൾ ഉണർത്തി.

രാമചന്ദ്ര പുലവർക്കൊപ്പം മകൻ രാജീവ് പുലവർ, ഭാര്യ അശ്വതി, മക്കളായ ഇഷാൻ കൃഷ്ണൻ, ഇവാൻ കൃഷ്ണൻ എന്നിവരും അവതരണത്തിന്റെ അണിയറയിൽ പങ്കാളികളായി. ചടങ്ങിനിടെ ടൂറിസം ഡയറക്ടർ എം. അഞ്ജന, പത്മശ്രീ രാമചന്ദ്ര പുലവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

തമിഴ് ഭാഷയിലെ വിഘ്‌നേശ്വര സ്തുതിയോടെയാണ് തോൽപ്പാവക്കൂത്ത് ആരംഭിച്ചത്. മഹാബലിയുടെ ഭരണകാലം മുതൽ വാമനാവതാരവും പാതാളയാത്രയും വരെയുള്ള കഥാസന്ദർഭങ്ങൾ 80ഓളം പാവരൂപങ്ങളിലൂടെ അവതരിപ്പിച്ചു.

തിരശ്ശീലയ്ക്ക് പിന്നിൽ എണ്ണവിളക്കുകളുടെ വെളിച്ചത്തിൽ ഒരുക്കിയ നിഴലാട്ടം അവതരണത്തിന്റെ പ്രധാന ആകർഷണമായി. പരമ്പരാഗത കലാരൂപത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് ആധുനിക സാങ്കേതികവിദ്യകളെപ്പോലും വെല്ലുന്ന ദൃശ്യാനുഭവമാണ് തോൽപ്പാവക്കൂത്ത് കാണികൾക്ക് സമ്മാനിച്ചത്.

മറ്റ് വേദികളിലും വൈവിധ്യമാർന്ന കലാപരിപാടികൾ

ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മറ്റ് പ്രധാന വേദികളിലും നിരവധി കലാപരിപാടികൾ അരങ്ങേറി. തിരുവരങ്ങ് വേദിയിൽ കാസർകോട് നെല്ലിക്കാതുരുത്തി കഴകം അവതരിപ്പിച്ച പൂരക്കളിയും ആലപ്പുഴ നാടൻ കലാക്ഷേത്രത്തിന്റെ ഓതറ പടയണിയിലെ ഭൈരവി പക്ഷിക്കോലങ്ങളും ശ്രദ്ധ നേടി.

സോപാനം വേദിയിൽ ഇടുക്കി വണ്ണപ്പുറത്തുനിന്നുള്ള കലാസംഘത്തിന്റെ ‘ഊരാളിക്കൂത്ത്’, പണയിൽ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ‘വേലകളി’, തോന്നയ്ക്കൽ ഷാജി ശ്രീരംഗവും സംഘവും സാൻ്റ് ജോൺസ് കലാവേദിയും അവതരിപ്പിച്ച വിൽപ്പാട്ടുകൾ എന്നിവയും അരങ്ങേറി.

അകത്തളം വേദിയിൽ വിദ്യാധിരാജ സമിതിയുടെ അക്ഷരശ്ലോക സദസ്സും നടന്നു. സംഗീതം, നാടൻ കലകൾ, അനുഷ്ഠാന കലാരൂപങ്ങൾ എന്നിവയുടെ സമന്വയത്തോടെ ഉത്രാട ദിനത്തിലെ ഓണം വാരാഘോഷ പരിപാടികൾ ശ്രദ്ധേയമായി.

error: Content is protected !!