Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കോമഡിയിൽ പറഞ്ഞ് തീർത്ത വിപ്ലവം. പി ഡബ്ള്യു ഡി ഒടിടി റിലീസിന് പിന്നാലെ ചർച്ച

ഒരു വിവാഹബന്ധം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത ദമ്പതികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് ബന്ധം അവസാനിപ്പിച്ചാലുണ്ടാകുന്ന സാമൂഹികമായ വെല്ലുവിളികളും ചിലപ്പോഴൊക്കെ നീണ്ട കാലയളവ് ആവശ്യമായി വരുന്ന നിയമ പോരാട്ടങ്ങളും ആയിരിക്കാം. എന്നാൽ ഇതിന് എല്ലാം കാരണമാകുന്ന മാര്യേജ് സർട്ടിഫിക്കറ്റ് എന്ന നിയമരേഖയിൽ ഒരു കാലാവധി നിശ്ചയിക്കുന്ന തീയതി ഉണ്ടെന്ന അവസ്ഥയിൽ, ബന്ധം തുടരാൻ താല്പര്യം ഇല്ലെങ്കിൽ ആ സെർട്ടിഫിക്കറ്റ് പുതുക്കി എടുക്കേണ്ടതില്ല എന്നൊരു നിയമവുമുണ്ടെങ്കിൽ എന്താകും ഇന്ത്യൻ വിവാഹ സമ്പ്രദായങ്ങളും കുടുംബബന്ധങ്ങളും? ഇതാണ് നവാഗതനായ ജോ ജോസഫ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ ചിത്രമായ “പി ഡബ്ള്യു ഡി” മുന്നോട്ട് വയ്ക്കുന്ന ആശയം.

ചിത്രത്തിൻ്റെ തുടക്കം മുതൽ കഥാപാത്രങ്ങളുടെ കുറിക്ക് ഒപ്പിച്ച് എഴുതിയിരിക്കുന്ന നർമ്മ സംഭാഷണങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ മതത്തെയും പരാമർശിക്കുന്നുണ്ട്. എങ്കിലും വിവാഹ സെർട്ടിഫിക്കറ്റിലെ കാലാവധി എന്ന ആശയം ആണ് പ്രധാനമായും ചിത്രത്തിൽ ചർച്ച ചെയുന്നത്.

മലയാള സിനിമയിൽ ഇതുവരെ കാണാത്തതും എന്നാൽ പഴയകാല പ്രിയദർശൻ, ഫാസിൽ തുടങ്ങിയവരുടെ സിനിമകളെ ഓർമിപ്പിക്കുന്നതുമായ ഊട്ടിയിലെ ഒരു ലൊക്കേഷനാണ് കഥയ്ക്ക് പശ്ചാത്തലമാകുന്നത്. ബ്രിട്ടീഷ് വനിതാ സിനിമാട്ടോഗ്രാഫർ സൂസൻ ലംസഡൻ ആദ്യമായി ദൃശ്യഭാഷ ഒരുക്കിയിരിക്കുന്ന ഇന്ത്യൻ സിനിമ കൂടിയാണ് പി ഡബ്ള്യു ഡി. സിദ്ധാർത്ഥ പ്രദീപിൻ്റെ സംഗീതവും, ശ്യാം ശശിധരൻ്റെ എഡിറ്റിംഗും ചിത്രത്തിൻ്റെ ആസ്വാദ്യത ഉയർത്തുന്നുണ്ട്. ഒരിക്കലും നടക്കാത്ത കഥ പറയാൻ സ്ഥിരം കാണുന്ന കാഴ്ചകൾ സിനിമയിൽ കാണിക്കാൻ പാടില്ല എന്ന പ്രിയദർശൻ ആശയം ഉൾക്കൊണ്ട് കൂടി ആണ് ഊട്ടിയിലെ സ്വപ്നതുല്യമായ ഒരു എസ്റ്റേറ്റിൽ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ആയ സിനോയ് ജോസഫ് നിർവ്വഹിച്ചിരിക്കുന്ന സൗണ്ട് ഡിസൈനും കേരള സ്റ്റേറ്റ് അവാർഡ് വിന്നർ ആയ ലിജു പ്രഭാകർ ചിത്രത്തിന് നൽകിയിരിക്കുന്ന കളറും ചിത്രത്തിനു വളരെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു .
അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ.

ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അത് പ്രേക്ഷകരെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. എങ്കിലും ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം ഭാവിയിൽ ആണെങ്കിലും ചർച്ച ചെയ്യപ്പെടും എന്നത് തീർച്ചയാണ്. സൈന പ്ളേയിലാണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!