തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.ഐ ഇപ്പോഴും സി.പി.എമ്മിന്റെ ആശ്രിത നിലയിലാണെന്നും, എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്ക് അർഹമായ പ്രതിപക്ഷ ഉപനേതൃപദവി ലഭിക്കാതിരിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ കുടിൽ കെട്ടി കഴിയുകയാണ്. ഇതുവരെയും കുടികിടപ്പവകാശം പോലും ലഭിച്ചിട്ടില്ല. സി.പി.ഐ കുരയ്ക്കുകയല്ലാതെ കടിക്കില്ലെന്ന് സി.പി.എമ്മിന് അറിയാം,” എന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വിമർശനം.
സി.പി.എം നേതാക്കൾ പലവട്ടം പരിഹസിച്ചിട്ടും സി.പി.ഐ നേതൃത്വം അതിനെതിരെ ശക്തമായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പഴയകാല രാഷ്ട്രീയബന്ധങ്ങൾ ഓർമിപ്പിക്കുന്നതിനായി സെമിനാറുകൾ സംഘടിപ്പിക്കുകയാണ് സി.പി.ഐയുടെ പുതിയ ശ്രമമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടായിരുന്ന സാഹചര്യത്തിലും സി.പി.ഐ നേതാക്കളായ സി. അച്യുതമേനോനും പി.കെ. വാസുദേവൻ നായർക്കും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1979-ൽ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് മുമ്പാകെ ബലിയർപ്പിച്ചുവെന്ന വിമർശനവും ചെറിയാൻ ഫിലിപ്പ് ഉന്നയിച്ചു. അതോടെയാണ് സി.പി.ഐയുടെ രാഷ്ട്രീയ പ്രതാപകാലം അവസാനിച്ച് പാർട്ടി ശോഷിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സി. അച്യുതമേനോൻ സർക്കാരിന്റെ ഭരണകാലം വികസനത്തിന്റെ പൂക്കാലമായിരുന്നുവെന്ന് ചരിത്രം വിലയിരുത്തുമ്പോഴും, സി.പി.എം ആ ഭരണത്തെ നിരന്തരം അവഹേളിക്കുകയും തമസ്കരിക്കുകയും ചെയ്തിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ സി.പി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
പഴയകാല രാഷ്ട്രീയ നേട്ടങ്ങളുടെ ഓർമകളിലാണ് സി.പി.ഐ ഇപ്പോഴും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
