അനാവശ്യ സമരം എന്ന് മന്ത്രി: അതിജീവന സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ

15 ന് സെക്രട്ടറിയേറ്റ് നടയിൽ കുടുംബസംഗമം

തിരുവനന്തപുരം : വേതന കുടിശ്ശിക, വിരമിക്കൽ ആനുകൂല്യം, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന സമരം അനാവശ്യമെന്ന് ആരോഗ്യ മന്ത്രി. ആശ മാരുടെ സംഘടനാ നേതാക്കളോടാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ അധിക്ഷേപത്തിനെതിരെ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 15 ന് കുടുംബ സംഗമം നടത്തുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ് മിനി പറഞ്ഞു.

രാപകൽ സമരം മൂന്നുദിവസം പിന്നിടുമ്പോൾ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. എം എൽ എ മാരായ പി സി വിഷ്ണുനാഥ് കെ രമ എന്നിവർ ഇതിനോടകം സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം അറിയിച്ചു. ഒപ്പം നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പിന്തുണ അറിയിച്ച് എത്തുന്നുണ്ട്. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി കെ ശൈവപ്രസാദ്, കാസർഗോഡ് ജില്ലാ ചെയർമാൻ വി കെ രവീന്ദ്രൻ, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വക്കം സുധ, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡൻറ് എസ് സൗഭാഗ്യകുമാരി, എ ഐ യു ടി യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്.സീതിലാൽ, കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം ലക്ഷ്മി തമ്പാൻ, ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം ബി കെ രാജഗോപാൽ എന്നിവർ സമരവേദിയിൽ എത്തി.

കോടിക്കണക്കിന് രൂപയുടെ ബജറ്റ് അവതരിപ്പിച്ചപ്പോഴും ആരോഗ്യ മേഖലയുടെ അടിത്തറയായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരെ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. 24 മണിക്കൂറും ജോലി ചെയ്തിട്ടും കൂലി ലഭിക്കാതെ ജീവിതം ഗതിമുട്ടി സമര രംഗത്ത് ഇറങ്ങിയ ആശാപ്രവർത്തകരെ അധിക്ഷേപിക്കുന്ന നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ആശമാർക്കിടയിൽ ഉയരുന്നത്. വിവിധ ജില്ലകളിൽ നിന്നായി സെക്രട്ടറിയേറ്റ് പടിക്കലേക്ക്കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയാണ്. 18 വർഷത്തിലേറെയായി ആരോഗ്യവും ജീവിതവും പൊതുജനങ്ങൾക്കായി സമർപ്പിച്ച ആശമാർക്ക് യാതൊരു അനുകൂല്യവും നൽകാതെ നിഷ്കരുണം പിരിച്ചുവിടാനാണ് സർക്കാർ തയ്യാറടുക്കുന്നത്. ഈ നീതികേടിനെ ചോദ്യം ചെയ്യാൻ ആശാന്മാരുടെ കുടുംബം ഒന്നാകെ തെരുവിലിറങ്ങുകയാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിന്ദു എം എ പറഞ്ഞു.

error: Content is protected !!