മറൂൺ നിറത്തിലുള്ള ഒരു ഉടുപ്പാണ് വേഷം…..
സ്റ്റാൻഡിലേക്ക് തിരിഞ്ഞു ഡ്രൈവർ ബസ് നിർത്തി….
പിറകിലത്തെ സീറ്റിൽ നിന്നും അമ്മാവന്റെ മകൻ രതീഷ് വന്നു തൊട്ടു വിളിച്ചു….
അമ്മു.. വാ സ്ഥലം എത്തി…..
ആളു അവിടെ ഉണ്ടാവുമോ എന്നറിയില്ല…
നിനക്ക് സർബത്ത് വേണോ….
ഒന്നും മിണ്ടാതെ ആ ആറാം ക്ലാസ്സ്കാരി പെൺകുട്ടി ബസ്സിൽ നിന്നിറങ്ങി രതീഷിന്റെ പിറകെ നടന്നു…..
അതൊരു ചെറിയ ബസ് സ്റ്റാൻഡ് ആയിരുന്നു…
ഒന്ന് രണ്ട് പെട്ടിക്കടകൾ… ഒരു ചായപ്പീടിക്ക… ഒരു സർബത്ത് കട…. അത്രേ ഉള്ളു….
രതീഷേട്ടൻ ഒരു സർബത്ത് വാങ്ങി.. കൂടെ രണ്ട് തേൻ മിട്ടായിയും…. അത് തനിക്ക് നേരെ നീട്ടി…
മിട്ടായി വായിലിട്ടു നുണഞ്ഞു അമ്മു ചുറ്റുപാടും നോക്കി….. ഏതാണാവോ അച്ഛന്റെ കട….
അത് മനസ്സിലായ പോലെ.. ഏട്ടൻ പറഞ്ഞു… വാ… ഇതിന്റെ അപ്പുറത്താണ്.. റോഡ് മുറിച്ചു കടക്കണം…..
നെഞ്ചു പട പട മി ടിക്കുന്നുണ്ട്…. ഇന്നോളം കണ്ടിട്ടില്ല അച്ഛനെ…. മോഹം പറഞ്ഞപ്പോ അമ്മ എതിർത്തില്ല…. അമ്മാവൻ പറഞ്ഞു.. പോട്ടെ… അവള് വലുതാവല്ലേ…. ഒന്ന് കണ്ടിട്ട് വരട്ടെ… അയാൾക് വേണ്ടേലും… അച്ഛൻ അച്ഛൻതന്നെ അല്ലെ….. രതീഷ് കൊണ്ടോവും…
അങ്ങിനെ പുറപ്പെട്ടതാണ്….. വളവുതിരിഞ്ഞതും അഞ്ചാറു കടകൾ….. അതാ ആ നാലാമത്തെ എന്നാ പറഞ്ഞത്…. വേഗം വാ…..
രതീഷേട്ടൻ വെപ്രാളം കാട്ടി…. സുറുമയിട്ട അമ്മുവിന്റെ കണ്ണുകൾ വിടർന്നു….. വല്ലാത്ത പരിഭ്രമം പോലെ…. അച്ഛൻ…. എന്നെ പോലെ ആവോ… കാണാൻ….
ചേട്ടാ.. ഞങ്ങള് മൈസൂരിൽ നിന്നാണ്….. ഇത് മനസ്സിലായോ… ചേട്ടന്റെ മോള്… അമ്പിളി…
നിരത്തി വച്ച മിട്ടായി ഭരണികൾക് അപ്പുറത് വെളുത്ത ബനിയനും കള്ളിമുണ്ടും… മുഖത്ത് ചിരിയും ഇല്ലാത്ത ഒരു മനുഷ്യൻ….
മുമ്പിലെ ഭരണിയുടെ മുകളിൽ ഒരു സ്റ്റീൽപ്ലേറ്റിൽ പൊറോട്ടയും ഇറച്ചിയും….
ഒരു കയ്യിൽ ചില്ലുഗ്ലാസിൽ കട്ടൻ ചായ…
പറോട്ട ഒരു കഷ്ണം ചാറിൽ മുക്കി വായിലേക്ക് വച്ചു ഒരൊറ്റ ചോദ്യം…. രതീഷേട്ടനോട്….
ഏതു മകൾ…. എനിയ്ക് അമ്പിളി എന്ന് പേരുള്ള ഒരു മകളിലല്ലോ….. എന്നിട്ട് തന്നെ സൂക്ഷിച്ചു നോക്കി….
അമ്മു രതീഷേട്ടന്റെ പിറകിലേക് ചേർന്ന് നിന്ന് അച്ഛനെ ഒന്ന് കൂടി നോക്കി…. ഉണ്ടക്കണ്ണുകൾ.. തന്റേത് പോലെ… നിറയെ ഓട്ടയുള്ള വെളുത്ത വല പോലത്തെ ബനിയൻ….. മുഖത്ത് വല്ലാത്ത ദേഷ്യം….
വീണ്ടും പൊറോട്ട കടിച്ചു വലിച്ചു… അയാൾ തുടർന്ന്… അബിക എന്ന ഞാൻ എന്റെ കൂട്ടിയ്ക് പേരിട്ടത്….
അതെ അംബിക തന്നെ ആണ്… സ്കൂളിൽ ചേർത്തപ്പോ പേരൊന്നു മാറ്റി…. രതീഷേട്ടൻ പെട്ടെന്ന് പറഞ്ഞു നിർ ത്തി….
ഒഹ്ഹ്ഹ്… തള്ള മാറ്റീതാവും അല്ലെ….. എപ്പഴാ അടുത്ത ബസ്…. ബസ് കാശൊക്കെ ഉണ്ടോ… അപ്പോ പൊയ്ക്കോ….. അതും പറഞ്ഞു അയാൾ കടയുടെ അകത്തേക്ക് കയറി പോയി…
സങ്കടത്തോടെ തന്റെ മുഖത്തേക്ക് നോക്കി രതീഷേട്ടൻ പറഞ്ഞു…. വാ കുട്ടിയെ.. നമുക്ക് തീവണ്ടി കാണാം… കുട്ടി ഇത് വരെ തീവണ്ടി കണ്ടിട്ടില്ലല്ലോ…..
തിരിച്ചു നടക്കുമ്പോൾ……തിരിഞ്ഞു നോക്കി കൊണ്ടേ ഇരുന്നു അമ്മു…. അച്ഛനെ ആദ്യമായി കണ്ടു… ഒന്നും മിണ്ടിയില്ല… ഉമ്മകൾ തന്നില്ല…ചേർത്ത് പിടിച്ചില്ല
റോഡ് മുറിച്ചു കടക്കും മുമ്പ് അമ്മു ഒന്ന് കൂടി തിരിഞ്ഞു നോക്കി …. പല്ലിനിടയിൽ കയറിയ ഇറച്ചികഷ്ണം കുത്തി കളയുന്ന അച്ഛൻ അമ്മുവിന്റെ സുറുമയിട്ട
കണ്ണിലെ … പ്രതീക്ഷകൾ ക ണ്ടില്ല……
മിട്ടായി പൊതിയുമായി തന്നെ കാണാൻ വരുമെന്ന് സ്വപ്നം കണ്ട അച്ഛനെ അമ്മു അന്ന് ആ തീവണ്ടി ആപ്പീസിൽ ഉപേക്ഷിച്ചു….
Reseena Kadengal
( സുറുമ )