തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹൈജീനിക് മാർക്കറ്റ് നെടുമങ്ങാട് വരുന്നു

നെടുമങ്ങാട് മണ്ഡലത്തിന്റെ മുഖം മിനുക്കി അത്യാധുനിക ഹൈജീനിക് മാർക്കറ്റ് നെടുമങ്ങാട് നിർമ്മിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ ശ്രമഫലമായി നിർമ്മിക്കുന്ന മാർക്കറ്റ് കെട്ടിടം നെടുമങ്ങാടിന്റെ തിലകക്കുറിയാകും. 18 മാസം കൊണ്ട് മാർക്കറ്റിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

മാർക്കറ്റിന്റെ നി൪മാണോദ്ഘാടന൦ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഹൈജീനിക് മാർക്കറ്റാണ് നെടുമങ്ങാട് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 2 ഏക്കർ 17 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന പഴയ മാർക്കറ്റ് പൊളിച്ചുമാറ്റി 71,000 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് പുതിയ മാർക്കറ്റ് നിർമ്മിക്കുന്നത്. 29.33 കോടിയാണ് നിർമ്മാണ ചെലവ്. കിഫ്ബി ധനസഹായത്തോടെ നാല് നില കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. ​

ബേസ്മെന്റ് ഫ്ലോറിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള വിശാല സൗകര്യം ഒരുക്കും. താഴത്തെ നിലയിൽ 48 മത്സ്യ, ഉണക്ക മത്സ്യ സ്റ്റാളുകളും 24 ഇറച്ചി സ്റ്റാളുകളും ഉൾപ്പെടെ 72 കടമുറികൾ സജ്ജീകരിക്കും. കൂടാതെ സെക്യൂരിറ്റി റൂം, ഓഫീസ് റൂം, സിസിടിവി കൺട്രോൾ റൂം എന്നീ സൗകര്യങ്ങളും ഒരുക്കും.

ഒന്നാം നിലയിൽ പഴം, പച്ചക്കറി, പലവ്യഞ്ജനം, അനുബന്ധ വസ്തുക്കൾ തുടങ്ങിയവയുടെ വിൽപ്പനക്കായി 112 കടമുറികൾ നിർമ്മിക്കും. രണ്ടാം നില ഫുഡ് കോർട്ടിനായി മാറ്റിവെച്ചിരിക്കുകയാണ്. എട്ട് ഫുഡ് ഔട്ട്ലറ്റുകളിലൂടെ 120 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാം. കൂടാതെ ഇവിടെ മിനി കോൺഫറൻസ് ഹാളും സജ്ജീകരിക്കും.

എല്ലാ നിലകളിലും വിശാലമായ ടോയ്ലറ്റ് സൗകര്യം ഉണ്ടായിരിക്കും. സോളാർ പാനലുകൾ, ഇലക്ട്രിക് ചാർജിം​ഗ് സ്റ്റേഷൻ, മാലിന്യ സംസ്ക്കരണ പ്ലാന്റ് എന്നിവയും പദ്ധതിയുടെ പ്രത്യേകതയാണ്.

error: Content is protected !!