ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ പ്രത്യേക കരുതലും ജാഗ്രതയും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു കുടൽ സംബന്ധമായ രോഗമാണ് ഷിഗല്ല.
വയറിളക്കം, വയറുവേദന, ഛർദ്ദി, പനി, കടുത്ത ക്ഷീണം തുടങ്ങിയവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ. കടുത്ത വയറിളക്കം, രക്തം കലർന്ന മലം, നിർജ്ജലീകരണ ലക്ഷണങ്ങൾ എന്നിവ കണ്ടാലുടൻ കൃത്യമായ ചികിത്സ തേടണം.
ഷിഗല്ലയ്ക്ക് പുറമെ വയറിളക്കം, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗപ്രതിരോധത്തിനായുള്ള പ്രധാന നിർദ്ദേശങ്ങൾ
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തിൽ ഒരു കാരണവശാലും പച്ചവെള്ളം ചേർത്ത് തണുപ്പിക്കരുത്.
- ഭക്ഷണം കഴിക്കുന്നതിനും പാകം ചെയ്യുന്നതിനും മുൻപും, ശുചിമുറി ഉപയോഗിച്ച ശേഷവും കൈകൾ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
- ഭക്ഷണം നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷമേ ഉപയോഗിക്കാവൂ. ഭക്ഷണവും കുടിവെള്ളവും ഈച്ച കടക്കാത്ത രീതിയിൽ മൂടി സൂക്ഷിക്കണം.
- മോരുകറി, ചമ്മന്തി തുടങ്ങിയ തിളപ്പിക്കാത്ത കറികൾ തയാറാക്കാനും ജ്യൂസുകളിൽ ചേർക്കാനുള്ള ഐസ് ഉണ്ടാക്കാനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കുന്ന ഐസ് ജ്യൂസുകളിൽ ചേർക്കരുത്.
- ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം. കിണറുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കണം.
രോഗലക്ഷണങ്ങൾ ഉള്ളവർ ഒരിക്കലും ഭക്ഷണം തയാറാക്കുകയോ വിളമ്പുകയോ ചെയ്യരുത്. ഇവർ നന്നായി വിശ്രമിക്കുകയും ധാരാളം തിളപ്പിച്ച വെള്ളം കുടിക്കുകയും വേഗത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും വേണം.
നിർജ്ജലീകരണം തടയുന്നതിനായി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ ഒ.ആർ.എസ്. ലായനി നൽകണം. രോഗലക്ഷണങ്ങൾ തീവ്രമായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് തയാറാകരുതെന്നും ഡി.എം.ഒ കർശന നിർദ്ദേശം നൽകി.

